ഹോര്‍മുസ് കടലിടുക്കില്‍ ഇരുപക്ഷവും പരസ്പരം ആക്രമണങ്ങള്‍ നടത്തുകയും അമേരിക്ക ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അരാഗ്ചി നിലപാട് വ്യക്തമാക്കിയത്.

തെഹ്‌റാന്‍: നയതന്ത്ര പരിഹാരത്തിന് ചര്‍ച്ചകള്‍ നടക്കുമ്പോഴും അമേരിക്ക കരുതലില്ലാത്ത സൈനിക സാഹസികതയ്ക്ക് തുനിയുന്നതതായി ഇറാന്‍. തങ്ങള്‍ ഒരിക്കലും സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്‌സിലെ പോസ്റ്റില്‍ വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ഹോര്‍മുസ് കടലിടുക്കില്‍ ഇരുപക്ഷവും പരസ്പരം ആക്രമണങ്ങള്‍ നടത്തുകയും അമേരിക്ക ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അരാഗ്ചി നിലപാട് വ്യക്തമാക്കിയത്.

അതിനിടെ, സംഘര്‍ഷങ്ങള്‍ക്കിടയിലും വെടിനിര്‍ത്തല്‍ ഉടമ്പടി നിലനില്‍ക്കുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചു. അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഇറാന്‍ ഉടന്‍ മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന 2,000 കപ്പലുകളെ മോചിപ്പിക്കുന്നതിനായി ട്രംപ് യുഎസ് സൈനിക നീക്കം ആരംഭിച്ചതോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ഭീഷണിയിലായത്. അമേരിക്കന്‍ നിബന്ധനകള്‍ അംഗീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ഇറാന്‍ തുറമുഖങ്ങളില്‍ അമേരിക്ക നാവിക ഉപരോധം തുടരുകയാണ്. ഈ നീക്കം ഇറാനെ പ്രകോപിപ്പിച്ചതോടെയാണ് സംഘര്‍ഷം വ്യാപിച്ചത്.

കഴിെഞ്ഞ ദിവസം ഒമാന്‍ ഉള്‍ക്കടലിലെ ഇറാന്‍ തുറമുഖത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇറാന്‍ പതാകയുള്ള എണ്ണക്കപ്പലുകള്‍ക്കെതിരെ ആക്രമണം നടത്തിയതായി വെള്ളിയാഴ്ച യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരുന്നു. ഇറാന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിച്ച എഴുപതിലധികം ടാങ്കറുകളെ തടയുന്നതായും യുഎസ് സൈനിക കമാന്‍ഡ് അറിയിച്ചു.

അതേസമയം, പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടക്കുന്ന അമേരിക്ക-ഇറാന്‍ സമാധാന കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വാഷിംഗ്ടണില്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശാശ്വത സമാധാനം കൈവരിക്കാന്‍ എല്ലാ കക്ഷികളും ചര്‍ച്ചകളില്‍ പങ്കുചേരണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഹോര്‍മുസ് കടലിടുക്കിലുണ്ടായ ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെയാണ് ഇറാനെതിരെ അമേരിക്കയുടെ പുതിയ ആക്രമണങ്ങള്‍ ഉണ്ടായത്. ഇതിന് ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി. ഇറാന്‍ തങ്ങളുടെ മൂന്ന് യുദ്ധക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി അമേരിക്ക ആരോപിച്ചിരുന്നു. ഇതിനിടെ അമേരിക്ക ഇറാനു നേരെ ആക്രമണം നടത്തിയതായും ഹോര്‍മുസ് കടലിടുക്കിന് സമീപമെത്തിയ ഇറാന്‍ എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ടതായും ഇറാന്റെ ഉന്നത സൈനിക നേതൃത്വം ആരോപിച്ചു.

ഇറാന്റെ നിരവധി ബോട്ടുകളും മിസൈലുകളും ഡ്രോണുകളും നശിപ്പിച്ചതായി പ്രസിഡന്റ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചു. കരാറില്‍ എത്രയും വേഗം ഒപ്പിട്ടില്ലെങ്കില്‍ ഭാവിയില്‍ ഇതിലും വലിയ ആക്രമണം നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.