റിയാദിനെ ലക്ഷ്യമാക്കി ഇന്നും ഇറാന്‍റെ ആക്രമണം. രണ്ട് മിസൈലുകളില്‍ ഒന്ന് എയര്‍ ഡിഫൻസ് പ്രതിരോധിച്ചു. ഒരു മിസൈൽ ജനവാസമില്ലാത്ത മേഖലയില്‍ പതിച്ചു. രാജ്യാതിർത്തി കടന്നെത്തിയ ഏഴ് ഡ്രോണുകള്‍ വെടിവെച്ചിട്ടു. 

റിയാദ്: ഇന്നും റിയാദിനെ ആക്രമിച്ച് ഇറാൻ, രണ്ട് മിസൈലുകളിലൊന്ന് നിലത്ത് പതിച്ചു, ജനവാസമില്ലാത്തയിടത്തായതിനാൽ അപകടമൊഴിവായി. രാജ്യാതിർത്തി കടന്നെത്തിയ ഏഴ് ഡ്രോണുകൾ വെടിവെച്ചിട്ടതായും റിയാദ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പുലർച്ചെ വടക്കൻ, കിഴക്കൻ അതിർത്തികൾ ലക്ഷ്യമാക്കി എത്തിയ ഏഴ് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഇതിന് പുറമെ റിയാദ് മേഖലയെ ലക്ഷ്യമാക്കി രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും സൈന്യം കണ്ടെത്തി. ഇതിൽ ഒരു മിസൈൽ ആകാശത്തുവെച്ച് തന്നെ തകർത്തു. രണ്ടാമത്തെ മിസൈൽ ജനവാസമില്ലാത്ത മേഖലയിലാണ് പതിച്ചത്. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അൽ ഖർജ് ഗവർണറേറ്റിൽ നാഷനൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിങ് വഴി സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ് ഈ നടപടി.