ട്രംപിനെ അറസ്റ്റ് ചെയ്യണം; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കണമെന്ന് ഇന്‍റര്‍പോളിനോട് ഇറാന്‍
ഖാസിം സുലൈമാനിക്കെതിരെ ജനുവരി 3 ന് നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റിനും മറ്റ് 30 പേര്‍ക്കും പങ്കുണ്ടെന്നാണ് ടെഹ്റാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ക്വാസിമര്‍ ആരോപിക്കുന്നത്. തീവ്രവാദം. കൊലപാതകക്കുറ്റം എന്നിവയാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്.
ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടി ഇറാന്‍. ഇറാന്‍ കമാൻഡർ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് ട്രംപിനെതിരെ ഇറാന്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുള്ളത്. ഖാസിം സുലൈമാനിയ്ക്ക് എതിരെ നടന്ന ആക്രമണത്തില്‍ ട്രംപിനും 30ഓളം പേര്‍ക്കെതിരെയാണ് കേസ്.
ഖാസിം സുലൈമാനിക്കെതിരെ ജനുവരി 3 ന് നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റിനും മറ്റ് 30 പേര്‍ക്കും പങ്കുണ്ടെന്നാണ് ടെഹ്റാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ക്വാസിമര്‍ ആരോപിക്കുന്നത്. തീവ്രവാദം. കൊലപാതകക്കുറ്റം എന്നിവയാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ ട്രംപിനൊപ്പം കുറ്റം ചുമത്തിയിട്ടുള്ള മറ്റ് ആളുകളുടെ പേര് വിശദമാക്കാന്‍ ടെഹ്റാന്‍ പ്രോസിക്യൂട്ടര്‍ തയ്യാറായില്ലെന്നാണ് ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിന്‍റെ ഭരണം അവസാനിക്കുന്നതിന് പിന്നാലെ കേസിലെ നടപടികളുമായി മുന്നോട്ട് പോകുമെന്നും അലി അല്‍ക്വാസിമര്‍ വിശദമാക്കുന്നു.
ട്രംപിനും മറ്റ് മുപ്പത് പേര്‍ക്കുമെതിരായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കണമെന്നാണ് ഇന്‍റര്‍പോളിനോട് ഇറാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്‍ര്‍പോളിന്‍റെ ഏറ്റവും ഉയര്‍ന്ന തിരച്ചില്‍ വാറന്‍റാണ് റെഡ് നോട്ടീസ്. ബാഗ്ദാദ് ഇന്‍റര്‍ നാഷണല്‍ വിമാനത്താവളത്തിന് സമീപം ആളില്ലാ വിമാനം നടത്തിയ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.