അമേരിക്കയുമായും ഇസ്രായേലുമായുമുള്ള സൈനിക സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ മൂന്ന് പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ചു. നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, നഷ്ടപരിഹാരം നൽകുക, ഭാവിയിൽ അധിനിവേശം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുക എന്നിവയാണ് വ്യവസ്ഥകൾ. ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ പുതിയ നയതന്ത്ര ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

ടെഹ്റാൻ: അമേരിക്കയുമായും ഇസ്രായേലുമായും തുടരുന്ന രൂക്ഷമായ സൈനിക സംഘർഷം അവസാനിപ്പിക്കാൻ മൂന്ന് പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. ഇറാന്‍റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ അധിനിവേശം ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പുനൽകുക എന്നിവയാണ് സമാധാനത്തിനുള്ള നിബന്ധനകളായി അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് സംഘർഷം അവസാനിപ്പിക്കാനുള്ള കൃത്യമായ വ്യവസ്ഥകൾ ഇറാൻ പരസ്യമായി വെളിപ്പെടുത്തുന്നത്.

അമേരിക്കയും സയണിസ്റ്റ് ഭരണകൂടവുമാണ് ഈ യുദ്ധത്തിന് തിരികൊളുത്തിയതെന്ന് കുറ്റപ്പെടുത്തിയ പെസഷ്കിയാൻ, മേഖലയിലെ സാമ്പത്തിക-സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള തിരിച്ചടി തുടരുമെന്നും സൂചിപ്പിച്ചു. സമാധാനത്തോടുള്ള ഇറാന്‍റെ പ്രതിബദ്ധത ആവർത്തിക്കുന്നതിനായി റഷ്യൻ, പാകിസ്ഥാൻ നേതാക്കളുമായി അദ്ദേഹം ചർച്ചകൾ നടത്തി. ഇതിനിടെ, മേഖലയിലെ സമാധാന നീക്കങ്ങളുടെ ഭാഗമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വ്യാഴാഴ്ച സൗദി അറേബ്യയിലേക്ക് ഹ്രസ്വ സന്ദർശനം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ഈ പുതിയ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

ഐഇഎ മുന്നറിയിപ്പ്

അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണവിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസത്തിന് കാരണമായതായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ മുന്നറിയിപ്പ്. പേർഷ്യൻ ഗൾഫിലെ കപ്പലുകൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും നേരെ വീണ്ടും ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട്. ലോകത്തിലെ പ്രതിദിന എണ്ണ ഉൽപ്പാദനത്തിന്‍റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണെന്നും ഐഇഎ തങ്ങളുടെ പ്രതിമാസ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.