മസൂദ് പെഷസ്കിയാൻ ഒരു പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ ഈ ശ്രമങ്ങൾ ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ സമ്മർദ്ദത്തെ തുടർന്ന് പരാജയപ്പെട്ടു.

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാനിൽ പുതിയ പ്രതിസന്ധി. ഇറാൻ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾ പുതിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. ഇറാൻ പ്രസിഡന്‍റിനെ നിഷ്പ്രഭനാക്കി ഭരണനിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജിസി) ഏറ്റെടുത്തതായി ഇറാൻ ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ ഒരു പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ ഈ ശ്രമങ്ങൾ ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ സമ്മർദ്ദത്തെ തുടർന്ന് പരാജയപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

പ്രസിഡൻഷ്യൽ നിയമനങ്ങളും തീരുമാനങ്ങളും ഐആർജിസി തടയുകയും അധികാരനിയന്ത്രണം കൊണ്ടുവരികയും ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇറാൻ ഭരണകൂടം പൂർണ്ണമായും അധികാരത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട സ്ഥിതിയിലാണ്. ഇറാന്‍ പ്രതിരോധ മന്ത്രി ഹുസൈന്‍ ദെഹ്ഗാന്‍ ഉൾപ്പെടെ നിർദ്ദേശിക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികളെയും ഐആർജിസി നിരസിച്ചതായും യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർണായകവും സെൻസിറ്റീവുമായ എല്ലാ നേതൃത്വസ്ഥാനങ്ങളിലേക്കുമുള്ള നിയമനങ്ങൾ ഐആർജിസി നേരിട്ട് നടത്തുകയും കൈകാര്യം ചെയ്യുകയും വേണമെന്ന് വാഹിദി നിർബന്ധം പിടിച്ചെന്നുമാണ് പുറത്ത് വരുന്ന വിവരം.

പരമോന്നതനേതാവ് മുജ്തബ ഖമനേയി എവിടെയാണെന്ന് പോലും വ്യക്തമാകാത്ത സാഹചര്യത്തിൽ പ്രസിഡന്റ് മസൂദ് പെഷസ്കിയാനെ ഐആർജിസി നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്നും ഇറാൻ ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്തു. ഐആർജിയിസി നേരിട്ട് ഇറാൻ പ്രസിഡന്‍റിന് പോലും ബന്ധപ്പെടാനാവാത്തവിധം മുജ്തബയ്ക്ക് സുരക്ഷാ വലയം തീർത്തിരിക്കുകയാണെന്നും രാജ്യത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള സർക്കാർ റിപ്പോർട്ടുകൾ അദ്ദേഹത്തിന് ലഭിക്കുന്നത് തടയുന്നതായും റിപ്പോർട്ടിൽ പറയുന്നു. യുഎസ് ഇറാന് നേരെ ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഐആ‍ർജിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ഇറാന്‍റെ ഉന്നത നേതാക്കളെ ലക്ഷ്യം വെച്ചുള്ള വധശിക്ഷകൾ തുടരുകയാണെങ്കിൽ ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങിയ പ്രമുഖ അമേരിക്കൻ ടെക് കമ്പനികളെ തകർക്കുമെന്നാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് മുന്നറിയിപ്പ് നൽകിയത്. അതിനിടെ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിലും ആക്രമണങ്ങൾ നിർത്താൻ തയാറെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു.ഇറാനെതിരായ ആക്രമണത്തിലൂടെ ഉദ്ദേശിച്ച മിക്ക ലക്ഷ്യങ്ങളും നേടിക്കഴിഞ്ഞെന്നും 2-3 ആഴ്ചയ്ക്കകം ഇറാനെതിരായ സൈനികനീക്കം അവസാനിപ്പിക്കാനാകുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.