അമേരിക്കയുടെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കവേ, ആവശ്യമെങ്കിൽ ഇറാനെതിരെ മൂന്നാമതും ആക്രമണം നടത്തുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി. ദോഹയിൽ ഖത്തറിന്‍റെ മധ്യസ്ഥതയിൽ അമേരിക്ക-ഇറാൻ ചർച്ചകൾ നടക്കുമ്പോഴാണ് ഈ പ്രസ്താവന മേഖലയിലെ സംഘർഷം വർദ്ധിപ്പിക്കുന്നത്.

ജറുസലേം: അമേരിക്കയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ ശക്തമായ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോഴും, ആവശ്യമെന്ന് കണ്ടാൽ ഇറാനെ വീണ്ടും ആക്രമിക്കാൻ മടിക്കില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. 2006-ലെ ലെബനൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ഇറാനിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത രണ്ട് ശക്തമായ ആക്രമണങ്ങൾ ഞങ്ങൾ ഇതിനകം നടത്തിക്കഴിഞ്ഞു. ഇനി ആവശ്യമായി വരികയാണെങ്കിൽ മൂന്നാമതൊരു തവണ കൂടി ഞങ്ങൾ ഇറാനെ ആക്രമിക്കുക തന്നെ ചെയ്യും," കാറ്റ്സ് വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിന്‍റെ സുരക്ഷ മുൻനിർത്തി ഇസ്രായേൽ സൈന്യം ലെബനൻ, സിറിയ, ഗാസ എന്നിവിടങ്ങളിലെ സുരക്ഷാ മേഖലകളിൽ അനിശ്ചിതകാലത്തേക്ക് തുടരുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

ഇസ്രായേൽ അതിർത്തികളിലെ ജനവാസ മേഖലകൾക്ക് നേരെയുള്ള ഭീഷണികൾ പൂർണ്ണമായി ഇല്ലാതാക്കുന്നതിനാണ് ഈ നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. യുഎസുമായുള്ള ഇറാന്‍റെ സമാധാന ചർച്ചകൾ പ്രതിസന്ധിയിലായിരിക്കുന്ന പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ ഈ പ്രസ്താവന മേഖലയിലെ യുദ്ധഭീതി വീണ്ടും വർദ്ധിപ്പിക്കുകയാണ്.

അതേസമയം, അമേരിക്ക - ഇറാൻ സാങ്കേതിക ചർച്ചകൾക്ക് ദോഹയിൽ തുടക്കമായിട്ടുണ്ട്. ഖത്തറിന്‍റെ നേരിട്ടുള്ള മധ്യസ്ഥതയിലാണ് ഇറാൻ - അമേരിക്ക സാങ്കേതിക ചർച്ചകൾക്ക് തുടക്കമായിരിക്കുന്നത്. നേതാക്കൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ ഇപ്പോൾ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ ഖത്തർ അറിയിച്ചിരുന്നു. അമേരിക്കയുടെയും ഇറാന്‍റെയും പ്രതിനിധികൾ സ്ഥലത്തുണ്ടെങ്കിലും ദോഹയിൽ വെച്ച് നേരിട്ട് ചർച്ചയില്ലെന്നാണ് ഖത്തർ വ്യക്തമാക്കിയത്. മധ്യസ്ഥർ വഴി മാത്രമാണ് ചർച്ച. സാങ്കേതിക ചർച്ചകൾക്ക് ശേഷമാകും നേരിട്ടുള്ള ചർച്ചകളുടെ സാധ്യത തേടുക. നിലവിലെ സാഹചര്യത്തിൽ സമാധാന ചർച്ചകളുടെ ഭാഗമായുള്ള നേരിട്ടുള്ള ചർച്ചകൾ നീളുമെന്നാണ് സൂചന.