സ്ഫോടനത്തെ തുടർന്ന് ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നും ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി അറിയിച്ചു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണ്.

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം നടന്നതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി (UKMTO) റിപ്പോർട്ട് ചെയ്തു. കുവൈത്തിലെ മുബാറക് അൽ കബീർ പ്രദേശത്തിന് സമീപമാണ് സംഭവം നടന്നത്. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. അതേസമയം കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കപ്പലിന്റെ ഇടത് ഭാഗത്ത് വലിയൊരു സ്‌ഫോടന ശബ്ദം കേൾക്കുകയും, തൊട്ടു പിന്നാലെ ഒരു ചെറിയ ബോട്ട് ആ പ്രദേശത്ത് നിന്ന് വേഗത്തിൽ പോകുന്നത് കാണുകയും ചെയ്തുവെന്ന് ടാങ്കറിലെ മാസ്റ്റർ അറിയിച്ചതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട് ചെയ്തു. കുവൈത്തിന്റെ ഔദ്യോഗിക സമുദ്രപരിധിക്ക് പുറത്താണ് കപ്പലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് ഏകദേശം 60 കിലോമീറ്റർ (37 മൈൽ) അകലെയാണ് സ്‌ഫോടനം നടന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം സ്‌ഫോടനത്തെത്തുടർന്ന് ഒരു കാർഗോ ടാങ്കിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇത് കടലിലെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്ന് ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി.