വ്യോമാക്രമണത്തിൽ നെതന്യാഹുവിന് പരിക്കേറ്റതായോ കൊല്ലപ്പെട്ടതായോ ആണ് പ്രചാരണം. എന്നാൽ ഇസ്രയേൽ ഇത്തരം പ്രചാരണങ്ങൾ എല്ലാം തന്നെ തള്ളിയിട്ടുണ്ട്.
ടെൽ അവീവ്: നിർണായക ക്യാബിനറ്റ് മീറ്റിംഗുകളിൽ പങ്കാളിത്തമില്ല, സാമൂഹ്യ മാധ്യമങ്ങളിൽ ആർട്ടിഫീഷ്യൽ ഇൻറലിജൻസ് നിർമ്മിതമായ ചിത്രങ്ങളും വീഡിയോകളും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അസാന്നിധ്യത്തെച്ചൊല്ലി നിരവധി പ്രചാരണങ്ങളാണ് സജീവമാകുന്നത്. ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹുവിനെ പൊതുവിടങ്ങളിൽ കാണാതെ വരുന്നതാണ് നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വാദങ്ങൾക്ക് ഊന്നൽ നൽകുന്നത്. നിരവധി നിർണായക ക്യാബിനറ്റ് മീറ്റിംഗുകളിൽ നെതന്യാഹു പങ്കെടുത്തിരുന്നില്ല. ഇതിനോടൊപ്പം തന്നെയാണ് നെതന്യാഹുവിന്റേതെന്ന പേരിൽ അദ്ദേഹത്തിന്റെ ഓഫീസ് എഐ വീഡിയോകൾ പുറത്ത് വിട്ടത്.
ഇറാനുമായുള്ള സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കെ ക്യാബിനറ്റ് മീറ്റിംഗുകളിൽ എത്താതിരിക്കുന്നത് നെതന്യാഹുവിന്റെ ആരോഗ്യത്തേപ്പറ്റി ആശങ്കയുണ്ടെന്ന വാദമാണ് മുന്നോട്ട് വയ്ക്കുന്നത്. ക്യാബിനറ്റ് യോഗങ്ങളുടെ പുറത്ത് വന്ന വീഡിയോകളിൽ നെതന്യാഹുവിന്റെ അസാന്നിധ്യം വ്യക്തമാണ്. ഇതോടെയാണ് നെതന്യാഹുവിന് ഗുരുതര പരിക്കോ ഒരു പക്ഷേ മരണം തന്നെയോ സംഭവിച്ചിരിക്കാമെന്ന സൂചന നൽകുന്നത്. എന്നാൽ ക്യാബിനറ്റ് മീറ്റിംഗിന്റെ വീഡിയോയുടെ ഫൂട്ടേജ് അടുത്തിടെ നടന്ന ക്യാബിനറ്റ് മീറ്റിംഗിന്റേതാണോയെന്നതിൽ ഇനിയും സ്ഥിരീകരണമില്ല. വ്യോമാക്രമണത്തിൽ നെതന്യാഹുവിന് പരിക്കേറ്റതായോ കൊല്ലപ്പെട്ടതായോ ആണ് പ്രചാരണം. എന്നാൽ ഇസ്രയേൽ ഇത്തരം പ്രചാരണങ്ങൾ എല്ലാം തന്നെ തള്ളിയിട്ടുണ്ട്.
നെതന്യാഹുവിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്ത് വിട്ടാണ് ഇസ്രയേൽ അധികൃതർ ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കുന്നത്. ഇത്തരത്തിൽ പുറത്ത് വന്ന കോഫീ ഷോപ്പ് വീഡിയോ എഐ നിർമ്മിതമാണെന്ന് വ്യക്തമായിരുന്നു. മുൻപ് പുറത്ത് വന്ന വീഡിയോയിൽ നെതന്യാഹുവിന്റെ കയ്യിൽ ആറു വിരലുകളുണ്ടെന്ന വാദം തള്ളിയായിരുന്നു നെതന്യാഹുവിന്റെ കോഫി ഷോപ്പ് വീഡിയോ പുറത്ത് വന്നത്. എന്നാൽ ഈ വീഡിയോ എഐ നിർമ്മിതമാണെന്ന് കണ്ടെത്തിയിരുന്നു.


