അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടത് 8447 ഇന്ത്യക്കാർ
മെക്സിക്കൊ, അരിസോണ, ടെക്സസ് അതിർത്തിയിലൂടെയാണ് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ അമേരിക്കയിലേക്കു കടക്കാൻ ശ്രമിക്കുന്നത്.
വാഷിംഗ്ടണ്‍: മെക്സിക്കൊ അതിർത്തിയിലൂടെ അമേരിക്കയിലേക്ക് അഭയാർഥികളായി പ്രവേശിക്കാൻ ശ്രമിച്ചു കഴിഞ്ഞ വർഷം പിടിയിലായത് 8447 ഇന്ത്യക്കാർ. 2018 ഒക്ടോബർ ഒന്നു മുതൽ 2019 സെപ്റ്റംബർ 30 വരെയുള്ള കണക്കുകളാണിത്. ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) അധികൃതർ അറസ്റ്റ് ചെയ്തവരെ രാജ്യത്തെ വിവിധ ഡിറ്റൻഷൻ സെന്ററുകളിൽ അടച്ചതായി നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ അറിയിച്ചു. അറസ്റ്റിലായവരിൽ 422 സ്ത്രീകളും ഉൾപ്പെടുന്നു.
മെക്സിക്കൊ, അരിസോണ, ടെക്സസ് അതിർത്തിയിലൂടെയാണ് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ അമേരിക്കയിലേക്കു കടക്കാൻ ശ്രമിക്കുന്നത്. പിടിയിലായ ഇന്ത്യക്കാരിൽ 76 സ്ത്രീകൾ ഉൾപ്പെടെ 1612 പേരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും രേഖകളിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറു വർഷത്തിനിടെ നാട്ടിലേക്കു തിരിച്ചു കയറ്റിവിടുന്നവരുടെ എണ്ണത്തിലെ ഏറ്റവും ഉയന്ന നിരക്കാണിത്.
2018-ൽ 9459 പേരാണ് അറസ്റ്റിലായത്. ഒബാമയുടെ കാലത്ത് (2016) 4088 പേരാണ് ഐസിഇ കസ്റ്റഡിയിലായത്. ട്രംപ് അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചതോടെയാണ് അറസ്റ്റിലാകുന്ന അഭയാർഥികളുടെ എണ്ണം വർധിച്ചത്.