കൊളംബിയയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം ഭരണത്തിൽ തുടരാൻ സാധ്യതയെന്ന് പുതിയ സർവേ. ഗുസ്താവോ പെട്രോയുടെ അനുയായിയായ ഇവാൻ സെപെഡ 44.3% പിന്തുണയോടെ മുന്നിലാണ്. പെട്രോയുടെ സാമൂഹിക പരിഷ്കാരങ്ങളും വലതുപക്ഷ വോട്ടുകളിലെ ഭിന്നതയുമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.

ബൊഗോട്ട: കൊളംബിയയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഇടതുപക്ഷ സഖ്യം ഭരണത്തിലെത്താൻ സാധ്യതയെന്ന് പുതിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ താത്കാലിക പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ അനുയായിയും സെനറ്ററുമായ ഇവാൻ സെപെഡ ജനപിന്തുണയിൽ വളരേയേറെ മുന്നിലാണെന്ന് ഇൻവാർമർ അഭിപ്രായ സർവേ പറയുന്നു. സർവേയിൽ പങ്കെടുത്ത 44.3% പേർ ഇവാൻ സെപെഡയെ പിന്തുണച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ സർവേ ഫലം അനുസരിച്ച് ഇദ്ദേഹത്തിൻ്റെ ജനപ്രീതിയിൽ 7.2 ശതമാനത്തിന്റെ വർദ്ധനവുണ്ടായി.

ബിസിനസുകാരനായ അബെലാർഡോ ഡി ലാ എസ്പ്രിയല്ല (21.5%) , പാലോമ വലൻസിയ (19.8%) എന്നിവരാണ് തൊട്ടുപിന്നിലുള്ള രണ്ട് പേർ. തെരഞ്ഞെടുപ്പിൽ വലതുപക്ഷത്തെ വോട്ടുകൾ ഭിന്നിക്കുന്നത് സെപെഡയ്ക്ക് ഗുണകരമാകുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. ആദ്യ ഘട്ടത്തിൽ ആർക്കും 50 ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലും സെപെഡ തന്നെ മുന്നിലെത്തുമെന്ന് സർവേ പ്രവചിക്കുന്നു.

2022-ലാണ് ആദ്യമായി ഇവിടെ ഇടതുപക്ഷം അധികാരത്തിലെത്തിയത്. പിന്നീട് പ്രസിഡന്റ് ഗുസ്താവോ പെട്രോ നടപ്പാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജനവും സാമൂഹിക പരിഷ്കാരങ്ങളുമാണ് ഭരണത്തുടർച്ചയ്ക്ക് അവസരമൊരുക്കുന്നതെന്നാണ് വിലയിരുത്തൽ. 2026 മെയ് 31-നാണ് കൊളംബിയയിൽ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ആരും 50 ശതമാനത്തിലധികം വോട്ട് നേടിയില്ലെങ്കിൽ ജൂൺ 21-ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും.