അന്താരാഷ്ട്ര സമ്മർദ്ദം ഫലം കണ്ടു; ആഗോള തീവ്രവാദി ഹാഫിസ് സയീദിനെതിരെ പാകിസ്ഥാനിൽ കേസ്
സന്നദ്ധ സംഘടനകൾ രൂപീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ഹാഫിസ് സയീദിനും 12 കൂട്ടാളികൾക്കുമെതിരെ പാക്കിസ്ഥാൻ കേസെടുത്തത്.
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ഹാഫിസ് സയീദിനും 12 കൂട്ടാളികൾക്കുമെതിരെ പാക്കിസ്ഥാൻ കേസെടുത്തു. സന്നദ്ധ സംഘടനകൾ രൂപീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തീവ്രവാദ സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന് മേല്‍ അന്താരാഷ്ട്ര തലത്തിൽ സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഹാഫിസിനും കൂട്ടാളികൾക്കുമെതിരെ പാക് സർക്കാർ നടപടി എടുത്തിരിക്കുന്നത്. 23 കേസുകളാണ് ഇവർക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
അഞ്ച് സന്നദ്ധ സംഘടനകളെ ഉപയോഗിച്ചാണ് ജമാഅത്ത് ഉദ് ദവാ തലവനായ ഹാഫിസിനും കൂട്ടാളികളും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തിയത്. അൽ-അൻഫാൽ, ദാവത്ത് ഉൽ ഇർഷാദ്, മുവാസ് ബിൻ ജബാൽ എന്നീ പേരുകളിലാണ് ട്രസ്റ്റുകൾ ആരംഭിച്ചത്. ലാഹോര്‍, ഗുര്‍ജന്‍വാല, മുല്‍ടാന്‍ എന്നിവിടങ്ങളിൽ സന്നദ്ധ സംഘടനകൾ രൂപീകരിച്ചാണ് ഫണ്ട് ശേഖരിച്ചിരുന്നതെന്നും പാക്കിസ്ഥാന്‍റെ കൗണ്ടര്‍ ടെററിസം വകുപ്പ് (സിടിഡി) അധികൃതർ പറഞ്ഞു.
ചാരിറ്റിയുടെ മറവില്‍ ഈ സ്ഥാപനങ്ങള്‍ തീവ്രവാദത്തിന് ആവശ്യമായ ഫണ്ടിങ്ങ് നടത്തുകയാണെന്ന് കണ്ടെത്തിയതായും സിടിഡി വ്യക്തമാക്കി. ട്രസ്റ്റുകൾ ഉപയോഗിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തിയ ജമാത്ത ഉദ് ദവാ, ലഷ്കർ ഇ തെയ്ബ, ഫത്താ ഇ ഇൻസാനിയത്ത് എന്നീ ഭീകരസംഘടനകൾക്കെതിരെയും അന്വേഷണം ആരംഭിച്ചതായി സിടിഡി പറഞ്ഞു.