പത്ര സമ്മേളനത്തിനിടെ ഇമ്രാൻ ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയ ശേഷം പാക് സൈനിക വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമപ്രവർത്തകയായ അബ്സ കോമന് നേരെ കണ്ണിറുക്കി. ഇമ്രാൻ ഖാൻ ഒരു മാനസിക രോഗിയാണെന്ന് പറഞ്ഞ ശേഷമായിരുന്നു ഈ പ്രവൃത്തി.
അഹമ്മദാബാദ് : പത്ര സമ്മേളനത്തിനിടെയുണ്ടായ ഒരു ചോദ്യത്തിന് മാധ്യമപ്രവർത്തകയോട് പാക് സൈനിക വക്താവായ മുതിർന്ന ഉദ്യോഗസ്ഥൻ കണ്ണിറുക്കി കാണിച്ചത് വിവാദമാകുന്നു. പാക് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി കഴിഞ്ഞ ദിവസം ഒരു പത്രസമ്മേളനത്തിനിടെയാണ് പത്രപ്രവർത്തകയായ അബ്സ കോമന് നേരെ കണ്ണിറുക്കിയത്. തടവിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയ ശേഷമായിരുന്നു ഈ പ്രവൃത്തി.
ഇമ്രാൻ ഖാനെതിരെ പാക് സർക്കാരിന്റെ ആരോപണങ്ങളെക്കുറിച്ചായിരുന്നു മാധ്യമ പ്രവർത്തകയുടെ ചോദ്യം. ദേശീയ സുരക്ഷക്ക് ഭീഷണി, രാജ്യദ്രോഹി, ഇന്ത്യയുടെ കളിപ്പാവ തുടങ്ങിയ സൈന്യവും സർക്കാരും ഇമ്രാൻ ഖാനെതിരെ നടത്തിയ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നോ അതോ ഭാവിയിൽ എന്തെങ്കിലും മാറ്റങ്ങൾ പ്രതീക്ഷിക്കാമോ എന്നായിരുന്നു ചോദ്യം. ഇതിന് ഇമ്രാൻ ഖാൻ ഒരു മാനസിക രോഗിയാണ് എന്ന വാക്ക് കൂടി കൂട്ടിച്ചേർക്കുക എന്നായിരുന്നു മുതിർന്ന ഉദ്യോഗസ്ഥന്റെ മറുപടി. ഇത് പറഞ്ഞ ശേഷം അദ്ദേഹം ചിരിക്കുകയും ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയ്ക്ക് നേരെ കണ്ണിറുക്കുകയും ചെയ്തു.
ഈ പ്രവർത്തിയാണ് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുകയും ചെയ്തത്. കാമറയുടെ മുന്നിൽ വെച്ച് പരസ്യമായി ഇത് സംഭവിക്കുന്നു. പാകിസ്താനിൽ ജനാധിപത്യം അവസാനിച്ചു. പ്രധാനമന്ത്രി ഒരു കളിപ്പാവയാണ് എന്ന് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇന്മാൻ ഖാൻ ഒരു നർസിസ്റ്റ് ആണെന്നും, സൈന്യത്തിനെതിരെ വിഷം പ്രചരിപ്പിക്കുന്നുവെന്നും അഹമ്മദ് ഷെരീഫ് ചൗധരി പത്രസമ്മേളത്തിൽ ആരോപിച്ചു. ജയിലിൽ സന്ദർശിക്കുന്നവരെ സൈന്യത്തിനെതിരെ വിഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയാണെന്ന് ചൗധരി ആരോപിച്ചു. സൈന്യത്തോടുള്ള ശത്രുത ആളിക്കത്തിക്കാൻ ഖാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്താൻ സൈന്യവും ജനങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റാവൽപിണ്ടിയിലെ ആസ്ഥാനമുൾപ്പെടെയുള്ള സൈനിക സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ 2023 മെയ് 9-ലെ ആക്രമണങ്ങൾക്ക് പിന്നിൽ ഖാനാണെന്ന സൈന്യത്തിന്റെ ആരോപണവും അദ്ദേഹം ആവർത്തിച്ചു.


