മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, പാകിസ്ഥാനിൽ നിന്നുള്ള പ്രത്യേക സേന സൗദി അറേബ്യയിൽ എത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സൈനിക സഹകരണ കരാറിന്റെ ഭാഗമായാണ് ഈ നീക്കം. സൗദിയുടെ സുരക്ഷ വർദ്ധിപ്പിക്കുകയും സൈനിക ഏകോപനം മെച്ചപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

റിയാദ്: മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പാകിസ്ഥാനിൽ നിന്നുള്ള പ്രത്യേക സേന സൗദി അറേബ്യയിൽ എത്തി. പാക് വ്യോമസേനയുടെ അത്യാധുനിക യുദ്ധവിമാനങ്ങളും സപ്പോർട്ട് വിമാനങ്ങളും ഉൾപ്പെടുന്ന സംഘമാണ് കിഴക്കൻ മേഖലയിലെ കിംഗ് അബ്ദുൽ അസീസ് എയർബേസിൽ എത്തിയത്. സൗദി പ്രതിരോധ മന്ത്രാലയമാണ് ശനിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സൗദി അറേബ്യയുമായുള്ള തന്ത്രപരമായ സൈനിക സഹകരണ പ്രതിരോധ കരാറിന്റെ ഭാഗമായിട്ടാണ് പാക് സേനാംഗങ്ങൾ എത്തിയത്.

ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച 'സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് എഗ്രിമെന്‍റ്' പ്രകാരമാണ് ഈ സൈനിക നീക്കം. ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം ഇരുരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ഈ കരാറിലെ പ്രധാന വ്യവസ്ഥ. സൗദി-പാക് സായുധ സേനകൾ തമ്മിലുള്ള സംയുക്ത സൈനിക ഏകോപനം വർദ്ധിപ്പിക്കുക, പ്രവർത്തന സജ്ജത മെച്ചപ്പെടുത്തുക എന്നിവയാണ് ഈ സംഘത്തിന്റെ വരവിലൂടെ ലക്ഷ്യമിടുന്നത്. 2025 സെപ്റ്റംബർ 17-നാണ് സൗദി അറേബ്യയും പാക്കിസ്ഥാനും ഈ സുപ്രധാന പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. പ്രതിരോധം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും പുലർത്തുന്ന ശക്തമായ പങ്കാളിത്തത്തിന്‍റെ ഭാഗമാണിത്. നിലവിലെ പ്രാദേശിക സാഹചര്യങ്ങളിൽ സൗദി അറേബ്യയുടെ സുരക്ഷാ കവചത്തിന് പാക് സൈന്യത്തിന്റെ സാന്നിധ്യം വലിയ കരുത്തു പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.