ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി ആരോപിച്ച ഖവാജ ആസിഫ്, കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിൽ വരെ തിരിച്ചടിക്കുമെന്ന് ഭീഷണി മുഴക്കി. ഇതിന് മറുപടിയായി, ഏതെങ്കിലും നീക്കമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കി.
കറാച്ചി: ഇന്ത്യയുടെ ഭാഗത്തുനിന്നും പാകിസ്ഥാന് നേരെ ഭാവിയിൽ എന്തെങ്കിലും സൈനിക നീക്കം ഉണ്ടായാൽ മറുപടി അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അത്തരം നീക്കമുണ്ടായാൽ കൊൽക്കത്ത ഉൾപ്പെടെയുള്ള വിദൂര നഗരങ്ങളിൽവരെ കടന്നുകയറി പാകിസ്താൻ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഖവാജ ആസിഫ് ഭീഷണി മുഴക്കിയത്.
ഇന്ത്യ തടവിലുള്ള പാകിസ്ഥാൻ പൗരന്മാരേയോ അല്ലെങ്കിൽ സ്വന്തം പൗരന്മാരെത്തന്നെയോ ഉപയോഗിച്ച് മൃതദേഹങ്ങൾ സൃഷ്ടിച്ച് ഭീകരാക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചേക്കുമെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ആരോപിച്ചത്. എന്നാൽ ആരോപണങ്ങൾക്ക് തെളിവ് നൽകാൻ ആസിഫ് തയ്യാറായില്ല. യുദ്ധമുണ്ടായാൽ അത് കേവലം 200-250 കിലോമീറ്റർ ചുറ്റളവിൽ പരിമിതപ്പെടുത്തില്ല. ഇന്ത്യൻ മണ്ണിൽ കയറി വീടുകൾക്കുള്ളിൽ വരെ പ്രഹരമേൽപ്പിക്കുമെന്ന് ആസിഫ് ഭീഷണി മുഴക്കി. അതേസമയം പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ തിരിച്ചടി ശക്തമായിരിക്കുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പ് തിരിച്ചടിച്ചിട്ടുണ്ട്.


