മോസ്കോയിൽ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിൽ റഷ്യയും അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായ താലിബാനും ഔദ്യോഗിക സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ചു. താലിബാൻ സ്ഥാപകന്റെ മകനും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് യാക്കൂബ് പങ്കെടുത്ത ചടങ്ങോടെ, താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന ഏക രാജ്യമായ റഷ്യ അഫ്ഗാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കി.
മോസ്കോ: അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായ താലിബാനുമായി ഔദ്യോഗിക സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ച് റഷ്യ. മോസ്കോയിൽ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിലാണ് ഇരുവിഭാഗവും കരാർ ഒപ്പിട്ടത്. താലിബാൻ സ്ഥാപകൻ മുല്ല മുഹമ്മദ് ഒമറിന്‍റെ മകനും നിലവിലെ പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് യാക്കൂബ് അടക്കമുള്ള ഉന്നത താലിബാൻ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ലോകത്തിലെ ഏക രാജ്യമായി മാറിയ റഷ്യ, പുതിയ കരാറിലൂടെ അഫ്ഗാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
കരാറിന്‍റെ വിശദാംശങ്ങൾ ഇരുപക്ഷവും പുറത്തുവിട്ടിട്ടില്ലെങ്കിലും, യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ താലിബാൻ തങ്ങളുടെ പരിചയസമ്പന്നരായ പോരാളികളെ അയക്കുമോ എന്ന തരത്തിലുള്ള ചർച്ചകൾക്ക് ഇത് വഴിതുറന്നിട്ടുണ്ട്. 2024-ൽ റഷ്യയുമായി പ്രതിരോധ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ഉത്തരകൊറിയ ആയിരക്കണക്കിന് സൈനികരെ മോസ്കോയുടെ സഹായത്തിനായി വിന്യസിച്ചിരുന്നു. എന്നാൽ താലിബാനുമായി അത്തരമൊരു ധാരണയുള്ളതായി നിലവിൽ തെളിവുകളൊന്നുമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 1979-ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ അധിനിവേശം നടത്തിയപ്പോൾ സോവിയറ്റ് സൈന്യത്തിനെതിരെ പതിറ്റാണ്ടുകളോളം സായുധ പോരാട്ടം നടത്തിയ അഫ്ഗാൻ മുജാഹിദീനുകളുടെ ഭാഗമായിരുന്നു താലിബാൻ എന്ന ചരിത്ര പശ്ചാത്തലമുള്ളതിനാൽ, ഇപ്പോഴത്തെ റഷ്യ-താലിബാൻ സൈനിക സഖ്യം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
റഷ്യ ലോകത്തിലെയും മേഖലയിലെയും ഏറ്റവും പ്രധാനപ്പെട്ട ശക്തിയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വിസ്തൃതമാവുകയാണെന്നും സമ്മേളനത്തിൽ സംസാരിച്ച താലിബാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് വ്യക്തമാക്കി. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ അടുത്ത സഹായിയും മുൻ പ്രതിരോധ മന്ത്രിയുമായ സെർജി ഷൊയ്ഗു, അഫ്ഗാനിസ്ഥാന് മേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു. പാശ്ചാത്യ രാജ്യങ്ങൾ അഫ്ഗാനിസ്ഥാന്റെ മരവിപ്പിച്ച ആസ്തികൾ ഉടനടി വിട്ടുനൽകണമെന്നും 20 വർഷത്തെ അഫ്ഗാൻ അധിനിവേശത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജ്യത്തിന്‍റെ പുനർനിർമ്മാണത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്നും ഷൊയ്ഗു ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിലും മധ്യേഷ്യയിലും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രാദേശിക ഘടകമായ 'ഐസിസ്-ഖൊറാസാൻ' സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്കകളും റഷ്യൻ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കുവെച്ചു. എന്നാൽ ഈ ആശങ്കകളെ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് തള്ളിക്കളഞ്ഞു. അഫ്ഗാനിൽ നിന്ന് ഐസിസിനെ പൂർണ്ണമായും തുടച്ചുനീക്കിയെന്നും തങ്ങളുടെ മണ്ണിൽ നിന്ന് മറ്റ് രാജ്യങ്ങൾക്ക് നേരെ യാതൊരുവിധ ഭീകരപ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ റഷ്യയുമായുള്ള പുതിയ കരാർ സൈനികരെ വിന്യസിക്കുന്നതിനേക്കാൾ ഉപരി സുരക്ഷാ സഹകരണം, സൈനിക ഉപകരണങ്ങളുടെ പിന്തുണ, മേഖലയിലെ സുസ്ഥിരത എന്നിവയിലായിരിക്കും ഊന്നൽ നൽകുകയെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.


