ആക്രമണ നീക്കം അറിഞ്ഞയുടനെ വിവരം കൈമാറാൻ നിർദേശിച്ചെന്ന ട്രംപിന്റെ വാദം നിഷേധിച്ച് ഖത്തർ. ആക്രമണവിവരം നേരത്തെ അറിഞ്ഞിട്ടില്ലെന്നും ദോഹയിൽ സ്ഫോടനശബ്ദങ്ങൾ ഉയർന്നശേഷം ആണ് അമേരിക്കൻ സന്ദേശം എത്തിയതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ദോഹ: ഇസ്രായേലിന്റെ ആക്രമണ നീക്കം അറിഞ്ഞയുടനെ ഖത്തറിന് വിവരം കൈമാറാൻ നിർദേശിച്ചെന്ന് ട്രംപിന്റെ വാദം നിഷേധിച്ച് ഖത്തർ. ആക്രമണവിവരം നേരത്തെ അറിഞ്ഞിട്ടില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. മുൻകൂട്ടി അറിയിച്ചെന്ന പ്രചാരണം ശരിയല്ല. ദോഹയിൽ സ്ഫോടനശബ്ദങ്ങൾ ഉയർന്നശേഷം ആണ് അമേരിക്കൻ സന്ദേശം എത്തിയതെന്നും ഖത്തർ. മധ്യ പൂർവേഷ്യയിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനാണ് നിർദേശം താൻ നിർദേശം നൽകിയതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഈ വാദത്തെ പൂർണമായും തള്ളുന്നതാണ് ഖത്തർ വിദേശകാര്യ മന്ത്രാലത്തിന്റെ പ്രസ്താവന.

Scroll to load tweet…

ഖത്തർ ആക്രമണം ട്രംപിനെ അറിയിച്ചത് യുഎസ് സൈന്യമെന്ന് വൈറ്റ് ഹൗസും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഖത്തറിന്റെ മണ്ണിൽ ഇനി ആക്രമണം ഉണ്ടാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഖത്തറിന് ഉറപ്പ് നൽകിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

അതേ സമയം, ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വലിയ ആശങ്കയെന്ന് ഇന്ത്യ. മേഖലയിലെ സമാധാനവും സുരക്ഷയും അപകടത്തിലാക്കരുതെന്നും സംയമനം പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നയതന്ത്രത്തിന്റെ വഴി തേടണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ് ഇന്ത്യ.