പതിനായിരത്തോളം യുഎസ് സൈനികര്‍ താമസിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമാണ് ഖത്തറിലെ അല്‍-ഉദൈദ് താവളം.
ദോഹ: കഴിഞ്ഞ ദിവസം ഖത്തര്‍ വെടിവെച്ചിട്ട ഇറാന്‍ ബോംബര്‍ വിമാനങ്ങള്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനികതാവളത്തിന് തൊട്ടടുത്ത് എത്തിയതായി റിപ്പോര്‍ട്ട്. ഖത്തറിലെ അല്‍-ഉദൈദ് സൈനിക താവളത്തിലേക്ക് എത്താന്‍ രണ്ട് മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് ഖത്തര്‍ വിമാനങ്ങള്‍ അവ വെടിവെച്ചിട്ടതെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.
പതിനായിരത്തോളം യുഎസ് സൈനികര്‍ താമസിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമാണ് ഖത്തറിലെ അല്‍-ഉദൈദ് താവളം. ഇതിനെയും ഖത്തര്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രം റാസ് ലഫാനെയും ലക്ഷ്യമിട്ടാണ് ഇറാന്‍ ബോംബര്‍ വിമാനങ്ങള്‍ എത്തിയത്. സൈനിക താവളത്തിന് തൊട്ടടുത്ത് എത്തിയപ്പോഴാണ്, ഖത്തര്‍ വ്യോമസേന ഇവ വെടിവെച്ചിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിങ്കളാഴ്ച രാവിലെയാണ് ഇറാന്‍ സോവിയറ്റ് കാലഘട്ടത്തിലെ രണ്ട് സുഖോയ്-24 ടാക്റ്റിക്കല്‍ ബോംബറുകള്‍ ഖത്തറിന് നേരെ അയച്ചത്. ഇറാനിയന്‍ വിമാനങ്ങള്‍ ലക്ഷ്യസ്ഥാനത്തിന് വെറും രണ്ട് മിനിറ്റ് മാത്രം അകലെയായിരുന്നു. വിമാനങ്ങളെ നേരിട്ട് തിരിച്ചറിഞ്ഞതായും അവയില്‍ ബോംബുകളും ഗൈഡഡ് യുദ്ധസാമഗ്രികളും ഉണ്ടായിരുന്നതായും യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
റഡാര്‍ കണ്ണുകളില്‍ പെടാതിരിക്കാന്‍ 80 അടി ഉയരത്തിലാണ് ഇറാന്‍ ബോംബര്‍ വിമാനങ്ങള്‍ പറന്നിരുന്നത്. ഖത്തര്‍ അധികൃതര്‍ റേഡിയോ വഴി ഇറാന്‍ വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടര്‍ന്ന്, ഇവയെ നേരിടാന്‍ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ അയച്ചു. ഖത്തറിന്റെ ഒരു എഫ്-15 യുദ്ധവിമാനം ഇവയെ വെടിവെച്ചിടുകയായിരുന്നു. ഇറാന്‍ വിമാനങ്ങള്‍ ഖത്തര്‍ സമുദ്രപരിധിയിലാണ് തകര്‍ന്നുവീണത്--റിപ്പോര്‍ട്ട് പറയുന്നു
യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ ബുധനാഴ്ച ഈ സംഭവം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ബോംബറുകളുടെ കൃത്യമായ ലക്ഷ്യസ്ഥാനം അദ്ദേഹം വ്യക്തമാക്കിയില്ല. അന്ന് തന്നെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഖത്തര്‍ പ്രധാനമന്ത്രിയെ വിളിച്ചു. ഫോണ്‍ സംഭാഷണത്തില്‍, ഈ സംഭവത്തെ ഖത്തര്‍ 'പ്രകോപനപരം' എന്നാണ് വിശേഷിപ്പിച്ചത്. സംഘര്‍ഷം ലഘൂകരിക്കാനോ പരിഹാരം കാണാനോ ഇറാന് യഥാര്‍ത്ഥ താല്‍പര്യമില്ലെന്നും പകരം, അയല്‍രാജ്യങ്ങളെ ഉപദ്രവിക്കാനും അവര്‍ക്ക് പങ്കില്ലാത്ത യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുമാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.


