1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് ഇറാൻ ഭരിച്ചിരുന്ന ഷാ ഭരണകൂടത്തിന്റെ പിൻഗാമിയായ റിസ പഹ്‍ലവി, ഇറാനിലെ നിലവിലെ ഭരണകൂടത്തിന് അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്തു.
തെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം കൊടുമ്പിരിക്കൊള്ളെവെ ഇറാനിൽ ഭരണകൂട മാറ്റത്തിനുള്ള ആഹ്വാനവുമായി ഷാ ഭരണകൂട പിൻഗാമി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് ഇറാൻ ഭരിച്ചിരുന്ന ഷാ ഭരണകൂടത്തിന്റെ പിൻഗാമിയായ റിസ പഹ്‍ലവി, ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് നടത്തിയ സന്ദേശം ലോകശ്രദ്ധ നേടുകയാണ്. അയത്തുള്ള അലി ഖമേനയിയുടെ ഭരണത്തിന് അന്ത്യം കുറിക്കാൻ വിധിയുടെ നിമിഷങ്ങൾ അടുത്തു കഴിഞ്ഞുവെന്നാണ് പഹ്‍ലവിയുടെ പക്ഷം. 1979 വരെ ഇറാൻ ഭരിച്ചിരുന്നത് ഷാ മുഹമ്മദ് റിസ പഹ്‍ലവി ആയിരുന്നു. എന്നാൽ ഇസ്ലാമിക വിപ്ലവത്തിലൂടെ രാജഭരണം അട്ടിമറിക്കപ്പെടുകയും അയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക ഭരണം നിലവിൽ വരികയും ചെയ്തു. അന്ന് രാജകുടുംബം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയി. നിലവിൽ അമേരിക്കയിൽ കഴിയുന്ന റിസ പഹ്‍ലവി, ഇസ്ലാമിക ഭരണകൂടം നിലംപതിക്കുമെന്നും മാറ്റം ഉണ്ടാകുമെന്നും പ്രഖ്യാപിക്കുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ട വീഡിയോ സന്ദേശം ഇറാനിലെ ഭരണകൂടത്തെ നേരിട്ട് ലക്ഷ്യം വെക്കുന്നതാണ്. ഖമേനയിയുടെ ഭരണത്തിന് അന്ത്യം കുറിക്കുക എന്നതാണ് ഈ സൈനിക നീക്കങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കുന്നു. ഇറാനിലെ ജനങ്ങൾക്ക് ഇതൊരു സുവർണ്ണാവസരമാണെന്നും അമേരിക്കയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.
ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കുന്നതിനൊപ്പം തന്നെ, അവിടുത്തെ ഭരണകൂട മാറ്റം അനിവാര്യമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആവർത്തിക്കുന്നു. ഭരണകൂടം മാറിയാൽ ഇറാൻ ജനതയ്ക്ക് ലഭിക്കാൻ പോകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് നെതന്യാഹു സംസാരിക്കുന്നത്. പുറത്തുനിന്നുള്ള സൈനിക സഹായം ലഭിച്ചാലും അന്തിമ വിജയം ഇറാനിലെ ജനങ്ങളുടേതായിരിക്കുമെന്ന് പഹ്‍ലവി ഓർമ്മിപ്പിക്കുന്നു. ജനങ്ങൾ തയ്യാറായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
ഇറാനിൽ ഭരണമാറ്റം സംഭവിച്ചാൽ റിസ പഹ്‍ലവി നിർണ്ണായകമായ ഒരു പദവിയിലേക്ക് വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇത് ഇറാനെ വീണ്ടും പാശ്ചാത്യ അനുകൂല നിലപാടിലേക്ക് എത്തിക്കാൻ കാരണമാകും. ഒരു ഭരണകൂട മാറ്റത്തിനുള്ള നീക്കം ഇറാനിൽ ആഭ്യന്തര യുദ്ധത്തിന് വഴിവെക്കുമോ എന്ന ആശങ്കയും ശക്തമാണ്. ഖമേനയിയെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ജനങ്ങളും സൈന്യവും ഇറാനിലുണ്ട്.


