കുവൈത്തിന്‍റെ വടക്കൻ താമസ മേഖലയിൽ മിസൈൽ-ഡ്രോൺ ഭാഗങ്ങൾ പതിച്ച് ആറുപേർക്ക് പരിക്ക്. തലയിലും കൈകാലുകൾക്കും ചെറിയ മുറിവുകളും താൽക്കാലിക കേൾവി പ്രശ്നങ്ങളുമാണ് പരിക്കേറ്റവർക്ക് ഉണ്ടായത്, എന്നാൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വടക്കൻ ഭാഗത്തെ താമസ മേഖലയിൽ ഷെല്ലുകളും മിസൈൽ-ഡോൺ അവശിഷ്ടങ്ങളും വീണ സംഭവത്തിൽ ആറുപേർക്കു പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര മെഡിക്കൽ സംഘങ്ങളും ആംബുലൻസ് ടീമുകളും ഉടൻ സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് പറഞ്ഞു. ആംബുലൻസ് സംഘങ്ങൾ സംഭവസ്ഥലത്ത് രണ്ട് സ്ത്രീകൾക്ക് ചികിത്സ നൽകി. മറ്റൊരാളെ ജഹ്റ ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലേക്ക് മാറ്റി. കൂടാതെ ചിലർ സ്വയം ജഹ്റ ആശുപത്രിയിൽ എത്തി ചികിത്സ തേടുകയും, ഇതോടെ കൈകാര്യം ചെയ്ത കേസുകളുടെ ആകെ എണ്ണം ആറായതായി അധികൃതർ അറിയിച്ചു.
തലയിലും കൈകാലുകൾക്കും ഉൾപ്പെടെയുള്ള ചെറിയ മുറിവുകളും ശക്തമായ ശബ്ദത്തെ തുടർന്ന് താൽക്കാലിക കേൾവി പ്രശ്നങ്ങളും സ്ഫോടനത്തിൽ പരിക്കേറ്റവരിലുണ്ടായി. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതര പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. സംഭവത്തിന് ശേഷം പ്രദേശത്ത് സമഗ്ര പരിശോധന നടത്തി കൂടുതൽ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കി. ആരോഗ്യ സംവിധാനങ്ങൾ 24 മണിക്കൂറും പൂർണ സജ്ജതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും ജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
സൗദി അറേബ്യയിലേക്ക് വീണ്ടും ഇറാന്‍റെ ആക്രമണം
റിയാദ്: 24 മണിക്കൂർ ഇടവേളക്ക് ശേഷം വീണ്ടും സൗദി അറേബ്യക്ക് നേരെ ആക്രമണശ്രമം. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ഒരു ക്രൂയിസ് മിസൈൽ പ്രതിരോധ സേന വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇന്ന് (ഞായറാഴ്ച) ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നൽകിയത്.
രാജ്യത്തിന് നേരെ തുടർച്ചയായുണ്ടാകുന്ന വ്യോമാക്രമണ ശ്രമങ്ങളെ തടയുന്നതിൽ സൗദി വ്യോമപ്രതിരോധ സേനയും എയർഫോഴ്സും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ശത്രുതാപരമായ നീക്കങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ഏകദേശം 883 ഡ്രോണുകളാണ് സേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചത്.


