ഫെഡറൽ ഏജന്റുമാർക്ക് തെറ്റായ സത്യവാംങ്മൂലം നൽകി ഇത്തരം ജീവികളെ അമേരിക്കയിലെത്തിച്ചതിന് ദിവസങ്ങൾക്കുള്ളിൽ അറസ്റ്റിലാവുന്ന മൂന്നാമത്തെ ചൈനീസ് ഗവേഷകയാണ് ചെംങുവാൻ ഹാൻ
ഡെട്രോയിറ്റ്: പരാന്ന ഭോജികളായ വട്ടപ്പുഴുക്കളെ അമേരിക്കയിലേക്ക് എത്തിച്ചു. ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥി അറസ്റ്റിൽ. തെറ്റായ സത്യവാങ്മൂലം നൽകിയായിരുന്നു ചൈനീസ് ഗവേഷക അസ്കാരിസ് ഇനത്തിലുള്ള വിരകളേയാണ് അമേരിക്കയിലെത്തിച്ചത്. ചൈനയിലെ വുഹാനിലെ ഹുവാഷോങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകയായ ചെംങുവാൻ ഹാനിനെയാണ് എഫ്ബിഐ ഡെട്രോയിറ്റ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായത്. ജൂൺ 8നാണ് ഗവേഷക അറസ്റ്റിലായത്.
ഫെഡറൽ ഏജന്റുമാർക്ക് തെറ്റായ സത്യവാംങ്മൂലം നൽകി ഇത്തരം ജീവികളെ അമേരിക്കയിലെത്തിച്ചതിന് ദിവസങ്ങൾക്കുള്ളിൽ അറസ്റ്റിലാവുന്ന മൂന്നാമത്തെ ചൈനീസ് ഗവേഷകയാണ് ചെംങുവാൻ ഹാൻ. മിഷിഗണിലെ ലാബിലേക്ക് നാല് പാക്കേജുകളാണ് ഗവേഷക അയച്ചത്. വട്ടപ്പുഴുക്കളുമായി ബന്ധപ്പെട്ടവയാണ് ഇവ നാലിലും ഉണ്ടായിരുന്നത്. ഇവ അമേരിക്കയിലെത്തിക്കാൻ പ്രത്യേക അനുമതി വേണമെന്നിരിക്കെയാണ് അനധികൃതമായി ഗവേഷക വിദ്യാർത്ഥിനി ഇവ അമേരിക്കയിലെത്തിച്ചത്. വിമാനത്താവളത്തിൽ വച്ച് പാക്കേജുമായി തനിക്ക് ബന്ധമില്ലെന്നും എന്താണ് പാക്കേജുകളിലുള്ളതെന്ന് വിശദമാക്കുന്നതിനും ഗവേഷക തയ്യാറായിരുന്നില്ല.
രാജ്യത്ത് എത്തിയതിന്റെ ഡിജിറ്റൽ രേഖകളും ഗവേഷക വിദ്യാത്ഥിനി നീക്കിയിരുന്നു. ഇത് അന്വേഷണം തന്നിലേക്ക് എത്താതിരിക്കാൻ ലക്ഷ്യമിട്ടാണ് എന്നാണ് എഫ്ബിഐ ആരോപിക്കുന്നത്. കഴിഞ്ഞ ആഴ്ച മിഷിഗൺ സർവ്വകലാശാലയിലെ ചൈനീസ് ഗവേഷകയും കാമുകനും സമാന കുറ്റകൃത്യത്തിന് അറസ്റ്റിലായിരുന്നു. വിനാശകാരികളായ ഫംഗസുകളേയാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. അമേരിക്കയിലെ ഭക്ഷ്യ വിതരണ മേഖല തകർക്കാനുള്ള ശ്രമമായാണ് എഫ്ബിഐ ഇത്തരം ശ്രമങ്ങളെ നിരീക്ഷിക്കുന്നത്.


