30 മണിക്കൂര്‍ നീണ്ട വെടിവെപ്പ്; സോമാലിയില്‍ തീവ്രവാദികൾ കയ്യടക്കിയിരുന്ന ഹോട്ടൽ തിരിച്ച് പിടിച്ച് സുരക്ഷാ സേന
30 മണിക്കൂറോളം നീണ്ട വെടിവെപ്പിൽ നാൽപത് പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ ഖ്വയ്ദ ബന്ധങ്ങളുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽ ശബാബ് ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
മൊഗാദിഷു: സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ തീവ്രവാദികൾ കയ്യടക്കിയിരുന്ന പഞ്ചനക്ഷത്ര ഹോട്ടൽ തിരിച്ച് പിടിച്ച് സുരക്ഷാ സേന. 30 മണിക്കൂറോളം നീണ്ട വെടിവെപ്പിൽ നാൽപത് പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ ഖ്വയ്ദ ബന്ധങ്ങളുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽ ശബാബ് ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
വെള്ളിയാഴ്ച രാത്രിയോടെ കാർബോംബുകൾ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടാണ് തീവ്രവാദികൾ ഹോട്ടലിലേക്ക് പ്രവേശനം നേടിയത്. ഹയാത്ത് ഹോട്ടലിലേക്ക് കടന്ന അക്രമികൾ രണ്ട് കാർ ബോംബുകളുമായി എത്തി വെടിയുതിർക്കുകയായിരുന്നു. ഹോട്ടലിലുണ്ടായിരുന്ന നൂറുകണക്കിന് അതിഥികളെ ബന്ദികളാക്കി വെച്ചുകൊണ്ട് മണിക്കൂറുകളോളം സോമാലിയൻ സര്‍ക്കാരുമായി വിലപേശൽ നടത്തിയ ഭീകരരെ എല്ലാവരെയും വധിച്ചതായി സുരക്ഷാ സേന സ്ഥിരീകരിച്ചു. തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള പോരാട്ടത്തിൽ ഹോട്ടലിന്‍റെ വലിയ ഭാഗങ്ങൾ തകർന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം സൊമാലിയയിലെ അൽ ശബാബ് വിമതർ ഏറ്റെടുത്തു.
മേയിൽ പ്രസിഡന്‍റെ ഹസൻ ഷെയ്ഖ് മുഹമ്മദ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വലിയ ആക്രമണമായിരുന്നു വെള്ളിയാഴ്ച്ച നടന്നത്. 10 വർഷത്തിലേറെയായി സോമാലിയൻ സർക്കാരിനെ താഴെയിറക്കാൻ അൽ ശബാബ് ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം അഫ്ഗാനിലെ പള്ളിയിൽ സ്ഫോടനം നടന്നിരുന്നു. 20 ലേറെ പേരാണ് അന്ന് കൊല്ലപ്പെട്ടത്. 40 ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാർഥനക്കിടെയാണ് ഭീകരാക്രമണമുണ്ടായത്. ഐ എസ് ഖൊറാസാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് താലിബാന്‍റെ ആരോപണം. ഈ മാസം 11ന് കാബൂളിലെ മദ്റസയിൽ നടന്ന ചാവേർ ആക്രമണത്തിൽ താലിബാൻ ഉന്നത നേതാവ് ഷെയ്ഖ് റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടിരുന്നു. കാൽ നഷ്ടപ്പെട്ട ഒരാൾ കൃത്രിമ കാലിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കളുമായി മദ്റസയിലെത്തിയതാണ് പൊട്ടിത്തെറിച്ചതെന്ന് താലിബാൻ വൃത്തങ്ങൾ പറഞ്ഞു.
Also Read: യുഎസ് ആക്രമണം; അൽ-ഷബാബ് ഇസ്ലാമിസ്റ്റ് തീവ്രവാദി ഗ്രൂപ്പിലെ 13 അംഗങ്ങൾ കൊല്ലപ്പെട്ടതായി സോമാലിയ