യുദ്ധത്തിനിടെ ഹോർമൂസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടി ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധിക്ക് കാരണമായി. യുഎസ്എ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളെ ഒഴിവാക്കി മറ്റുള്ളവർക്ക് യാത്രാനുമതി നൽകിയതോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോ‍‍ർമൂസ് കടലിടുക്ക് തുറക്കാൻ നാറ്റോയോടും ചൈനയോടും സഹായം അഭ്യർത്ഥിച്ചു. 

യുദ്ധത്തിനിടെ ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ലോകമെങ്ങുമുള്ള പെട്രോളിയം വിപണികൾ വലിയ ആശങ്കയിലായി. പാചകവാതകത്തിനും പെട്രോളിനും വില കുത്തനെ കൂടി. പ്രതിസന്ധി രൂക്ഷമാക്കിയതോടെ യുഎസ്എയ്ക്കും ഇസ്രയേലിനും യുദ്ധത്തിൽ യുഎസ്എയെ സഹായിക്കുന്ന സഖ്യ രാഷ്ട്രങ്ങൾക്കും ഒഴികെയുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് വഴി പുറത്ത് കടക്കാൻ ഇറാൻ അനുമതി നൽകി. ഇതോടെ ശരിക്കും പ്രതിസന്ധിയിലായത് യുഎസ്എയാണ്.

തിരിച്ചടിക്ക് മയമുണ്ടാകില്ല

അഭ്യൂഹങ്ങൾ പടർത്തി, യുദ്ധ മുഖത്ത് നിന്നുമുള്ള ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ അസാന്നിധ്യം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. ഇതിനിടെയാണ് ഇറാനുമായുള്ള യുദ്ധത്തിൽ ചർച്ചകൾ നടക്കുകയാണെന്ന് അവകാശപ്പെട്ട യുഎസ്എ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കണമെന്ന് നാറ്റോ സഖ്യ രാജ്യങ്ങളോടും ചൈനയോടും അഭ്യർത്ഥിച്ച് രംഗത്തെത്തിയത്. അതേസമയം തന്നെ യുദ്ധസമയത്തും കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കും ശത്രുവുമായി ബന്ധമുള്ളവർക്കും എതിരെ അന്തിമ വിധി നടപ്പാക്കുന്നതിൽ കാലതാമസം വരുത്തില്ലെന്നും മൃദുസമീപനം ഉണ്ടാകില്ലെന്നും ഘോലാം ഹൊസൈൻ മൊഹ്‌സെനി പറഞ്ഞതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

യുഎസ്എ അകപ്പെട്ട പ്രതിസന്ധി

ഒരു ഭാഗത്ത് ഇന്ധന പ്രതിസന്ധി ഉയർത്തി ഹോർമൂസ് കടലിടുക്ക് അടച്ചിടുമ്പോൾ തന്നെ ശത്രുക്കൾക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ ആവർത്തിക്കുന്നു. എന്നാൽ, യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കുമെന്ന് പലകുറി പ്രഖ്യാപിച്ച ട്രംപ്, ഇപ്പോൾ നേറ്റോ സഖ്യ രാജ്യങ്ങളോടും തങ്ങളുടെ പ്രത്യാപിത എതിരാളിയായ ചൈനയോട് പോലും സഹായം തേടിയിരിക്കുന്നത്. യുദ്ധത്തിൽ സാമ്പത്തികമായി യുഎസ്എ തിരിച്ചടി നേരിടുന്നുവെന്ന വാർത്തയ്ക്കിടെയാണ് ഇപ്പോൾ ട്രംപിന്‍റെ സഹായ അഭ്യർത്ഥനയും പുറത്ത് വന്നിരിക്കുന്നത്. ഇതോടെ ഇറാനെതിരെയുള്ള യുദ്ധം ആരംഭിച്ച് 17 -ാം ദിവസമാകുമ്പോഴേക്ക് യുഎസ്എ വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാകുന്നു.

ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിന് പിന്നാലെ ഹോർമൂസ് സൈനികമായി പിടിച്ചെടുക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പിന്നാലെ ഇറാൻ‍റെ ഏറ്റവും വലിയ എണ്ണ വിതരണ കേന്ദ്രമായ ഖർസ് ദ്വീപിലേക്ക് സൈനീകാക്രമണവും ട്രംപ് നടത്തി. എന്നാൽ അതിനിടെയാണ് നേറ്റോ സഖ്യ രാജ്യങ്ങളോടും ചൈനയോടും ട്രംപ് സഹായ അഭ്യർത്ഥന നടത്തിയത്. ട്രംപിന്‍റെ അഭ്യർത്ഥനയോട് പ്രതികരിക്കവെ ഹോർമുസ് കടലിടുക്ക് എങ്ങനെ തുറക്കാമെന്ന് യൂറോപ്യൻ യൂണിയൻ ചർച്ച ചെയ്യുമെന്ന് യൂറോപ്യൻ യൂണിയന്റെ വിദേശ നയ തലവൻ കാജ കല്ലാസ് പറ‌ഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കാൻ യൂറോപ്യൻ ഭാഗത്ത് നിന്ന് എന്തുചെയ്യാനാകുമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ ചർച്ച ചെയ്യുമെന്നും ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ വിദേശകാര്യ യോഗത്തിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.