ദക്ഷിണ ഇറാഖിലെ ബസ്രയിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള വളം പ്ലാന്റിൽ അമോണിയ വാതകം ചോർന്നുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും അൻപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തകർ 10 ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു.
ബാഗ്ദാദ്: ദക്ഷിണ ഇറാഖിലെ ബസ്ര പ്രവിശ്യയിലെ ഖോർ അൽസുബൈർ ജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള വളം നിർമ്മാണ പ്ലാന്റിൽ അമോണിയ വാതകം ചോർന്ന് രണ്ട് പേർ മരിച്ചു. ഖോർ അൽ സുബൈർ മേഖലയിലുള്ള 'സ്റ്റേറ്റ് കമ്പനി ഓഫ് സതേൺ ഫെർട്ടിലൈസേഴ്‌സ്' പ്ലാന്റിലാണ് അപകടമുണ്ടായത്. വാതക ചോർച്ചയെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട അൻപതോളം പേരെ അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായതെന്ന് ഇറാഖ് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. വാതക ചോർച്ചയെ തുടർന്ന് പ്ലാന്റിനുള്ളിൽ കുടുങ്ങിപ്പോയ 10 ജീവനക്കാരെ സിവിൽ ഡിഫൻസിന്റെ പ്രത്യേക രക്ഷാസേന സുരക്ഷിതമായി പുറത്തെത്തിച്ചു. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രാഥമിക പരിശോധനയിൽ അബദ്ധവശാലുണ്ടായ സാങ്കേതിക തകരാറാണ് വാതക ചോർച്ചയ്ക്ക് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദഗ്ദ്ധ സംഘങ്ങൾ സ്ഥലത്തെത്തി അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചോർച്ച പൂർണ്ണമായി അടയ്ക്കുകയും ചെയ്തു. കമ്പനി പരിസരത്തുണ്ടായിരുന്ന മറ്റ് ജീവനക്കാരെയും സമീപവാസികളെയും മുൻകരുതലിന്റെ ഭാഗമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.


