യുഎഇയുടെ ദേശീയ ഐക്യവും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ട ഒരു ഭീകരവാദ ശൃംഖലയെ സ്റ്റേറ്റ് സെക്യൂരിറ്റി അതോറിറ്റി തകർത്തു. രാജ്യത്ത് അട്ടിമറി നീക്കങ്ങൾ നടത്താൻ പദ്ധതിയിട്ട സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ഇവരുടെ ഇറാൻ ബന്ധം കണ്ടെത്തുകയും ചെയ്തു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന നീക്കങ്ങൾക്കെതിരെ അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അബുദാബി: യുഎഇയുടെ ദേശീയ ഐക്യത്തെയും സ്ഥിരതയെയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ഭീകരവാദ ശൃംഖലയെ സ്റ്റേറ്റ് സെക്യൂരിറ്റി അതോറിറ്റി തകർത്തു. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതായും അവരുടെ രഹസ്യ പ്രവർത്തനങ്ങൾ കണ്ടെത്തിയതായും ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട് ചെയ്തു. യുഎഇയിൽ സംഘടിതമായ ഭീകരവാദ പ്രവർത്തനങ്ങളും അട്ടിമറി നീക്കങ്ങളും നടത്താൻ ഈ സംഘം പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇറാനിലെ 'വിലായത്ത് അൽ ഫഖീഹ്' എന്ന ആശയവുമായി ഈ ശൃംഖലയ്ക്ക് ബന്ധമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വിദേശ ശക്തികളുടെ സഹായത്തോടെ രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ കടന്നുകയറാൻ ഇവർ ലക്ഷ്യമിട്ടിരുന്നു. ഇതിനായി സ്വദേശത്തും വിദേശത്തും ഇവർ രഹസ്യയോഗങ്ങൾ ചേരുകയും എമിറാത്തി യുവാക്കളെ തെറ്റായ ആശയങ്ങൾ പഠിപ്പിച്ച് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. അനധികൃത മാർഗങ്ങളിലൂടെ പണം ശേഖരിച്ച് വിദേശത്തുള്ള സംശയാസ്പദമായ സംഘടനകൾക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് രഹസ്യ സംഘടന രൂപീകരിക്കുക, വിദേശ ഏജൻസികളോട് കൂറ് പ്രഖ്യാപിക്കുക, സാമൂഹിക സുസ്ഥിരത തകർക്കാൻ ശ്രമിക്കുക എന്നിവയാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. രാജ്യത്തിന്‍റെ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി അതോറിറ്റി ആവർത്തിച്ചു. സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോടും താമസക്കാരോടും അധികൃതർ ആവശ്യപ്പെട്ടു.


