പാക് സൈനിക മേധാവി ആസിം മുനീർ ഇറാൻ, യുഎസ് പ്രതിനിധികളെ കാണാൻ വ്യത്യസ്ത വേഷങ്ങൾ ധരിച്ചത് അന്താരാഷ്ട്ര ശ്രദ്ധ നേടി. ഇറാനുമായുള്ള സൈനിക ബന്ധവും അമേരിക്കയുമായുള്ള നയതന്ത്ര ബന്ധവും വ്യക്തമാക്കുന്ന ഈ നടപടി പാകിസ്ഥാനിലെ സൈനിക മേധാവിത്വം അടിവരയിടുന്നു.
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സമാധാനത്തിനായി അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിൽ നടത്തുന്ന ചർച്ചകൾ പരാജയപ്പെട്ട വാർത്തകൾക്ക് പിന്നാലെ, പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറിന്‍റെ വസ്ത്രധാരണ രീതി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടുന്നു. ഒരേ ദിവസം രണ്ട് രാജ്യങ്ങളുടെയും പ്രതിനിധികളെ സ്വീകരിക്കാൻ എത്തിയപ്പോൾ രണ്ട് വ്യത്യസ്ത വേഷങ്ങൾ ധരിച്ച മുനീറിന്‍റെ നടപടി കൃത്യമായ രാഷ്ട്രീയ സന്ദേശമാണെന്ന് ഭൗമരാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നു.
ഇറാൻ പ്രതിനിധി സംഘത്തെ സ്വീകരിക്കാൻ റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസിൽ എത്തിയപ്പോൾ ആസിം മുനീർ തന്‍റെ സൈനിക യൂണിഫോമിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിനെ സ്വീകരിക്കാൻ എത്തിയപ്പോൾ അദ്ദേഹം സ്യൂട്ട് ധരിച്ചിരുന്നു. ഇറാനുമായുള്ള അതിർത്തി തർക്കങ്ങളുടെ പശ്ചാത്തലത്തിൽ, തന്‍റെ സൈനിക അധികാരം പ്രകടിപ്പിക്കാനാണ് അദ്ദേഹം യൂണിഫോം തിരഞ്ഞെടുത്തതെന്ന് നിരീക്ഷകർ കരുതുന്നു. കൂടാതെ, ഇറാനിലെ തീരുമാനങ്ങൾ എടുക്കുന്നത് അവിടുത്തെ സൈനിക വിഭാഗമായ ഐആർജിസി ആയതിനാൽ ഒരു 'സൈനിക തലത്തിലുള്ള ചർച്ച' എന്ന സന്ദേശവും ഇതിലുണ്ട്. എന്നാൽ അമേരിക്കയുമായുള്ള ദീർഘകാല ബന്ധത്തെ മാനിച്ചും ഒരു നയതന്ത്രജ്ഞന്‍റെ പ്രതിച്ഛായ നിലനിർത്താനുമാണ് യുഎസ് സംഘത്തിന് മുന്നിൽ അദ്ദേഹം സ്യൂട്ട് ധരിച്ചെത്തിയത്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പകരം സൈനിക മേധാവി തന്നെ വിദേശ പ്രതിനിധികളെ സ്വീകരിക്കാൻ എത്തിയത് പാകിസ്ഥാനിൽ സൈന്യത്തിനുള്ള മേധാവിത്വം ഒരിക്കൽ കൂടി അടിവരയിടുന്നു. അതേസമയം, ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അമേരിക്കയുടെ അനാവശ്യമായ ആവശ്യങ്ങളാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കാത്തത് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ വിപണികളിൽ ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകുമെന്ന് ജെ ഡി വാൻസ് മുന്നറിയിപ്പ് നൽകി. താൽക്കാലിക വെടിനിർത്തൽ ലംഘിക്കരുതെന്ന് ഇരുരാജ്യങ്ങളോടും പാകിസ്ഥാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.


