അമേരിക്കയുടെ ആഗോള പരസ്പര തീരുവ പ്രഖ്യാപനം നാളെ. എല്ലാ രാജ്യങ്ങൾക്കും ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്‍റെ വെല്ലുവിളി. നാളത്തെ ദിനം വിമോചന ദിനമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വാഷിംഗ്ടൺ: അമേരിക്കയുടെ ആഗോള പരസ്പര തീരുവ പ്രഖ്യാപനം നാളെ. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കുമേലും
പരസ്പര ഇറക്കുമതി തീരുവ ചുമത്തുമെന്നും എന്താകുമെന്ന് കാണട്ടേയെന്നുമാണ് ട്രംപിന്‍റെ വെല്ലുവിളി. തീരുവ പ്രഖ്യാപന ദിനമായ നാളെ വിമോചന ദിനമാണെന്നും ട്രംപ് പറഞ്ഞു. നേരത്തെ പതിനഞ്ചോളം രാജ്യങ്ങള്‍ക്കുമേൽ
നികുതി ചുമത്തും എന്നായിരുന്നു കരുതിയിരുന്നത്.
എന്നാൽ, ഇത് പൂർണമായി തള്ളുന്നതാണ് ട്രംപിന്‍റെ പ്രസ്താവന. ഇന്ത്യയടക്കം രാജ്യങ്ങൾക്കുമേൽ തീരുവ വരുന്നതോടെ കയറ്റുമതിയിൽ വലിയ ആഘാതമുണ്ടാകും എന്നാണ് വിലയിരുത്തൽ. അമേരിക്കൻ സാധനങ്ങൾക്കും സേവനങ്ങൾക്കും ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കും അമേരിക്കയുമായി വ്യാപാര അസന്തുലിതാവസ്ഥയുള്ള രാജ്യങ്ങൾക്കും പരസ്പര തീരുവ ചുമത്തുന്നതിനെക്കുറിച്ചായിരുന്നു വാഷിംഗ്ടണിൽ ചർച്ചകൾക്കിടെയാണ് ട്രംപ് ഒരടി പോലും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പറയുന്നത്.
"ഞങ്ങൾ എല്ലാ രാജ്യങ്ങൾക്കും തീരുവ ചുമത്തും, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം'' - പ്രസിഡന്‍റ് ട്രംപ് പ്രസിഡൻഷ്യൽ വിമാനത്തിൽ വെച്ച് റിപ്പോർട്ടർമാരോട് പറഞ്ഞു. ഏപ്രിൽ രണ്ടിന് താൻ 'വിമോചന ദിനം' എന്ന് വിളിക്കുന്ന ദിവസം അടുക്കുമ്പോഴാണ് ട്രംപിന്‍റെ ഈ മുന്നറിയിപ്പ്. 10 അല്ലെങ്കിൽ 15 രാജ്യങ്ങൾക്ക് മാത്രം പരസ്പര തീരുവ ചുമത്തുമെന്ന കിംവദന്തികൾ ട്രംപ് നിഷേധിച്ചു. ഞങ്ങൾ എല്ലാ രാജ്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു, വെട്ടിച്ചുരുക്കലുകകൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
