'ധീരമായ തീരുമാനം എടുക്കാൻ പിണറായി മടിക്കുന്നു'; സര്‍ക്കാരിനും എല്‍ഡിഎഫിനുമെതിരെ ആഞ്ഞടിച്ച് സി ദിവാകരൻ
മുന്നണി നേതൃത്വം പോരായെന്നും സര്‍ക്കാരിനെ തിരുത്താൻ ശ്രമിക്കുന്നില്ലെന്നും സി ദിവാകരൻ തുറന്നടിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫ് നേതൃത്വത്തിനുമെതിരെ തുറന്നടിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ സി ദിവാകരൻ. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേക പരിപാടിയായ 'ജനോത്സവം വോട്ടു വാര്‍ത്തയില്‍' ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു സി ദിവാകരൻ. മുന്നണി നേതൃത്വം പോരായെന്നും സര്‍ക്കാരിനെ തിരുത്താൻ ശ്രമിക്കുന്നില്ലെന്നും സി ദിവാകരൻ തുറന്നടിച്ചു. ഭരണം കൈവിട്ടുപോവുകയാണോ എന്ന് ഇടതുപക്ഷ സര്‍ക്കാരിനെ അനുകൂലിക്കുന്ന ജനങ്ങളില്‍ ഉത്കണ്ഠയുണ്ട്. ധീരമായ തീരുമാനം എടുക്കാൻ എന്തുകൊണ്ടോ പിണറായി വിജയൻ മടിക്കുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തലാകും. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയം മാത്രമല്ലെന്നും സംസ്ഥാനത്തെ നികുതി പരിവ് കാര്യക്ഷമമല്ലെന്നും സി ദിവാകരൻ പറഞ്ഞു.ഭരണത്തില്‍ രാഷ്ട്രീയമായി ഇടപേടണ്ടതിൽ എല്‍ഡിഎഫ് നേതൃത്വം ഇടപെടണം. സര്‍ക്കാരിനെ അതിന്‍റെ വഴിക്ക് വിട്ടുകൊടുത്താല്‍ ശരിയാകില്ല. ജനവിധിയ്ക്ക് അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കാൻ ആവശ്യമായ ഇടപെടല്‍ നടത്തുന്ന നേതൃത്വത്തെ കാണുന്നില്ല. അടുത്ത രണ്ടു വര്‍ഷം സര്‍ക്കാര്‍ നല്ലരീതിയില്‍ പോകണമെങ്കില്‍ എല്‍ഡിഎഫ് നേതൃത്വം ശക്തമായി ഇടപെടല്‍ നടത്തണം. പിണറായി വിജയന് ഇക്കാര്യങ്ങളൊക്കെ അറിയാമെങ്കിലും ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും സി ദിവാകരൻ പറഞ്ഞു.