തലസ്ഥാനത്തെ മരണപാത:തിരുവല്ലം ബൈപ്പാസിൽ ഈ വർഷം വാഹനാപകടത്തിൽ പൊലിഞ്ഞത് 3പേർ, കഴിഞ്ഞ വർഷം 11 മരണം
സര്‍വീസ് റോഡുകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഹൈവേയിലേക്ക് കയറാവുന്ന സ്ഥിതിയാണ് തിരുവല്ലം-കോവളം ബൈപ്പാസിൽ. ഇതിനിടയിലാണ് അവധി ദിനങ്ങളിലെ റേസിംഗ് സംഘത്തിന്‍റെ മരണപ്പാച്ചിൽ
തിരുവനന്തപുരം നഗരത്തിൽ ഏറ്റവും കൂടുതൽ വാഹന അപകടമുണ്ടാകുന്ന മേഖലയാണ് തിരുവല്ലം കോവളം ബൈപ്പാസ്. തിരുവല്ലത്ത് മാത്രം കഴിഞ്ഞ ഒരുവര്‍ഷം 11 പേരാണ് വാഹനാപകടത്തിൽ മരിച്ചത്. യുവാക്കളുടെ ബൈക്ക് റേസിംഗും ഗതാഗത മുന്നറിയിപ്പുകള്‍ അവഗണിച്ച് ബൈപ്പാസ് റോഡിലേക്ക് വാഹനങ്ങള്‍ അതിവേഗത്തില്‍ പായുന്നതുമാണ് തിരുവല്ലത്തെ അപകടപാതയാക്കുന്നത്
തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞവര്‍ഷം 1823 വാഹനാപകടങ്ങൾ. 165 മരണം. ഇതിൽ തിരുവല്ലം ബൈപ്പാസിൽ മാത്രം 65 വാഹനാപകടങ്ങൾ. 11 മരണം. 33 അപകടങ്ങൾ ഹൈവേയിൽ. എട്ട് മരണം. ഈ വര്‍ഷം മാത്രം തിരുവല്ലം ഹൈവേയിൽ പൊലിഞ്ഞത് ആറ് വാഹനാപകടങ്ങളിൽ മൂന്ന് മരണം. ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനെ 200 മീറ്റര്‍ ലോറി വലിച്ചിഴച്ചതും ഇന്നലത്തെ റേസിംഗ് അപകടവുമാണ് ഈ വര്‍ഷമുണ്ടായ അപകടങ്ങൾ. റേസിംഗിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചതിന്‍റെ ഞെട്ടൽ മാറും മുന്പേയാണ് അപകടങ്ങളുടെ തുടര്‍ക്കഥ.
സര്‍വീസ് റോഡുകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഹൈവേയിലേക്ക് കയറാവുന്ന സ്ഥിതിയാണ് തിരുവല്ലം-കോവളം ബൈപ്പാസിൽ. ഇതിനിടയിലാണ് അവധി ദിനങ്ങളിലെ റേസിംഗ് സംഘത്തിന്‍റെ മരണപ്പാച്ചിൽ. പൊലീസ് പരിശോധന ശക്തമാണെങ്കിലും പൊലീസ് ഇല്ലാത്ത സ്ഥലങ്ങൾ നേരത്തെയെത്തി പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ആഡംബര ബൈക്കുകളിലെ അഭ്യാസ പ്രകടനം. പാതയിൽ എല്ലായിടത്തും സിസിടിവി ദൃശ്യങ്ങളില്ലാത്തതും വൈറൽ ഫോട്ടോ ഷൂട്ടിനെത്തുന്നവര്‍ക്ക് സൗകര്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി പന്തയംവച്ച് വരെയാണ് ആഡംബര ബൈക്ക് പ്രിയരായ യുവാക്കൾ തിരുവല്ലം, കോവളം, വിഴിഞ്ഞം ഭാഗത്തേക്ക് എത്തുന്നത്.
തിരുവല്ലം ബൈപ്പാസിലെ റേസിംഗ് അപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു