തെരഞ്ഞെടുപ്പിൽ 50 വയസിൽ താഴെ പ്രായമുള്ള 50 ശതമാനം പേരെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി നേതൃത്വം ഒരു തീരുമാനവും കേരളത്തിൽ അടിച്ചേൽപ്പിക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ 50 വയസിൽ താഴെ പ്രായമുള്ള 50 ശതമാനം പേരെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി നേതൃത്വം ഒരു തീരുമാനവും കേരളത്തിൽ അടിച്ചേൽപ്പിക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. കൊച്ചിയിൽ ജെയിൻ സർവകലാശാല സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ രാഷ്ട്രീയം അധികാരത്തിനപ്പുറം എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഡിറ്റർ പി.ജി. സുരേഷ് കുമാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കുമ്പോഴും വോട്ടവകാശം നിലനിർത്താനുള്ള പോരാട്ടത്തിലാണ് നാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറേണ്ട ഉത്തരവാദിത്വം കൂടി ഇന്ന് പ്രതിപക്ഷത്തിനുണ്ടെന്നും കെസി വേണുഗോപാൽപറഞ്ഞു. അധികാരത്തിനപ്പുറം ആശയങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന്‍റെ വേദിയായി രാഷ്ട്രീയത്തെ മാറ്റണം. രാഹുൽ ഗാന്ധി മാത്രം തീരുമാനം എടുക്കുന്ന പാർട്ടി അല്ല കോൺഗ്രസ്. സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി നേതൃത്വം ഒരു തീരുമാനവും അടിച്ചേൽപ്പിക്കില്ല. ചെറുപ്പക്കാർ കൂടുതലായി രാഷ്ട്രീയത്തിലേക്ക് വരണം. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയസാധ്യത കൂടി മാനദണ്ഡമാക്കിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയെന്നും കെസി വേണുഗോപാൽ പറഞ്ഞു. രാഷ്ട്രീയം,സിനിമ,ശാസ്ത്രം തുടങ്ങി ഭാവിയെ നിർവചിക്കുന്ന വിവിധ മേഖലകളിലെ ശ്രദ്ധേയമായ ആശയങ്ങൾ പങ്ക് വയ്ക്കുന്ന ജെയിൻ ഫ്യൂച്ചർ ഓഫ് സമ്മിറ്റ് നാളെ സമാപിക്കും.


