എട്ട് വയസുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.  അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ കസ്റ്റഡിയിലെടുത്തു.

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യത്തിൽ കേസെടുക്കാൻ റൂറൽ എസ്പിയുടെ നിർദേശം. കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ട് വയസുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

നടുക്കുന്ന ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും അകന്നു കഴിയുകയാണ്. അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ, പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളി‍ല്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. അച്ഛൻ്റെ സഹോദരിയോടൊപ്പമാണ് നിലവില്‍ രണ്ട് കുട്ടികളുമുള്ളത്.

പ്രാങ്ക് വീഡിയോ ആണെന്ന് കണ്ടിട്ട് തോന്നുന്നില്ലെന്ന് പയ്യന്നൂർ ഡിവൈഎസ്പി. കുട്ടികൾ എന്തുകൊണ്ടാണ് പ്രാങ്ക് വീഡിയോ ആണെന്ന് പറഞ്ഞതെന്ന് ചോദിച്ച് മനസിലാക്കും. എട്ടുവയസ്സുകാരിയെ മർദിക്കുന്ന വീഡിയോ പുറത്തായ സംഭവത്തിൽ അച്ഛനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തെന്നും പയ്യന്നൂർ ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.