രാത്രി 12 മണിയോടെ തട്ടുകടയിലെത്തിയ സനീഷ് കടയുടമയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളമില്ലെന്ന് തട്ടുകട നടത്തുന്ന ഹംസ മറുപടി നൽകി.
പാലക്കാട്: തട്ടുകടയിൽ കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് കടയുടമയുടെ കുത്തേറ്റ് ഗുരതരാവസ്തയിൽ. തണ്ണീർക്കോട് സ്വദേശി സനീഷാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. പ്രതി ചാലിശ്ശേരി സ്വദേശി ഹംസയെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

കൂറ്റനാട് തണ്ണീർക്കോട് സ്കൂളിന് സമീപത്ത് തട്ടുകടയിലാണ് സംഭവം നടന്നത്. രാത്രി 12 മണിയോടെ തട്ടുകടയിലെത്തിയ സനീഷ് കടയുടമയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളമില്ലെന്ന് തട്ടുകട നടത്തുന്ന ഹംസ മറുപടി നൽകി. ഇതോടെ രണ്ടുപേരും വാക്കുതർക്കത്തിലായി. രണ്ടുപേരും പ്രകോനപരമായി സംസാരിച്ചു. രംഗം വഷളായതോടെ, കടയുടമ ഹംസ കത്തിയെടുത്ത് സനീഷിനെ കുത്തി. പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ സനീഷിന്‍റെ കൈക്കും പരിക്കേറ്റു. മൂർച്ചയേറിയ കത്തികൊണ്ടുള്ള ആക്രമണമായതിനാൽ സനീഷിന് കാര്യമായ പരിക്കുണ്ട്. തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ തീവ്രപരിചണ വിഭാഗത്തിലാണ് സനീഷ്.
