കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പുവെച്ചതിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ രംഗത്ത്. എബിവിപി അഭിനന്ദിച്ചത് മന്ത്രി തെറ്റായ പാതയിലാണെന്നതിന് തെളിവാണെന്നും ജിസ്മോൻ വിമർശിച്ചു.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ഒപ്പുവെച്ചതിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ കടുത്ത പ്രതികരണവുമായി എഐവൈഎഫ്. പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ചതിൽ എബിവിപി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ വിദ്യാഭ്യാസ വകുപ്പും സഖാവും ഈ വിഷയത്തിൽ തെറ്റായ പാതയിലാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഫേസ്ബുക്കിൽ കുറിച്ചു. ധീന്മാരായ കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്ന മണ്ണാണ് കേരളം. അതുകൊണ്ട് സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി ശിവൻകുട്ടി സഖാവിനുണ്ടാകണമെന്നും ജിസ്മോൻ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ജിസ്മോന്‍റെ കുറിപ്പ് വായിക്കാം

കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനാൽ വേറെ വഴിയില്ലത്രേ!

സാമ്പത്തിക ദാരിദ്ര്യത്തിന് കമ്മ്യൂണിസ്റ്റുകളെ തോല്പിക്കാനാകുമോ?

ഏതൊരു പ്രതിസന്ധിയേയും അന്തരികവും ബാഹ്യവുമായ സമരത്തിലൂടെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് ഞങ്ങൾ പഠിച്ച കമ്മ്യൂണിസം പറയുന്നത്.

അതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട് പുന്നപ്ര- വയലാർ സമരത്തിലേക്ക് പോകും മുൻപ് സർ സി.പിയുമായി സഖാവ് ടി.വി തോമസിൻ്റെ നേതൃത്വത്തിൽ 27 ഇന ആവശ്യങ്ങളുയർത്തി ചർച്ചനടത്തി രാഷ്ട്രീയ ആവശ്യങ്ങളും സാമ്പത്തിക ആവശ്യങ്ങളുമായിരുന്നു അതിലുണ്ടായിരുന്നത് സി. പി നേതാക്കളോട് പറഞ്ഞത് സാമ്പത്തിക ആവശ്യങ്ങൾ എല്ലാം ഞാൻ അംഗീകരിക്കുന്നു രാഷ്ട്രീയ ആവശ്യങ്ങൾ പിൻവലിക്കണം സഖാവ് ടി.വി തോമസ് തിരികെ പറഞ്ഞത് സാമ്പത്തിക ആവശ്യങ്ങൾ എല്ലാം പിൻവലിക്കാം രാഷ്ട്രീയ ആവശ്യങ്ങൾ അംഗീകരിച്ചാൽ രോഷാകുലനായ സർ സി പി അലറിക്കൊണ്ട് പറഞ്ഞത് നാലായിരം പട്ടാളക്കാരും എണ്ണായിരം പോലീസുകാരും ഉണ്ടെന്നാണ് എങ്കിൽ നമുക്ക് കാണാം എന്ന് പറഞ്ഞ ധീരനായ കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്ന മണ്ണാണ് കേരളം അത് കൊണ്ട് സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി ശിവൻകുട്ടി സഖാവിനുണ്ടാകണം

പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ചതിനെ ABVP ശിവൻകുട്ടി സഖാവിനെഅഭിനന്ദിച്ചിട്ടുണ്ടെങ്കിൽ വിദ്യാഭ്യാസ വകുപ്പും സഖാവും ഈ വിഷയത്തിൽ തെറ്റായ പാതയിലാണ്. എലിയെ പേടിച്ച് ആരും ഇല്ലം ചുടാറില്ല.