യുവതിയെ ശല്യം ചെയ്തെന്ന കേസിലെ പ്രതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശി വിമൽകുമാറിനെ വർക്കലയിലെ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിൽ വിമലിന് മനോവിഷമമുണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.
തിരുവനന്തപുരം: യുവതിയെ ശല്യം ചെയ്തെന്ന കേസിലെ പ്രതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശി വിമൽകുമാറിനെ വർക്കലയിലെ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിമൽകുമാറിനെ മുറിക്ക് പുറത്ത് കാണാത്തതിനാൽ, ലോഡ്ജ് മാനേജർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ഫെബ്രുവരി 11ന് വൈകിട്ട് ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്ത വനിത അഭിഭാഷകയെ ശല്യം ചെയ്തെന്ന പരാതിയിൽ ഇയാൾക്കെതിരെ മംഗലപുരം പൊലീസ് കേസ് എടുത്തിരുന്നു. ദൃശ്യങ്ങൾ സഹിതമാണ് യുവതി പരാതി നൽകിയത്. പൊലീസ് ഇയാൾക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് മരണം. കേസ് നമ്പർ സഹിതം ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിൽ വിമലിന് മനോവിഷമമുണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.



