തീരം വില്‍പ്പനയില്‍ കേസ്; അടിമലത്തുറ പള്ളിവികാരിക്കും പള്ളിക്കമ്മിറ്റിക്കും എതിരെ എഫ്ഐആര്‍
തീരത്തെ എല്ലാ അനധികൃത നിർമ്മാണങ്ങൾക്കും സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ലാ കളക്ടർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
തിരുവനന്തപുരം: അടിമലത്തുറയിൽ ലത്തീൻ പള്ളികമ്മിറ്റിയുടെ നിയമലംഘനങ്ങളിൽ കോട്ടുകാൽ വില്ലേജ് ഓഫീസർ നൽകിയ പരാതിയിന്മേൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അടിമലത്തുറ വികാരി, പള്ളി കമ്മിറ്റിയംഗങ്ങൾ എന്നിവർക്കെതിരെയാണ് വിഴിഞ്ഞം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഭൂമി കയ്യേറ്റത്തിനാണ് കേസ് എടുത്തിരുക്കുന്നത്. തീരം കയ്യേറിയവർക്കെതിരെ കേസെടുക്കണമെന്ന് കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു.
തീരത്തെ എല്ലാ അനധികൃത നിർമ്മാണങ്ങൾക്കും സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ലാ കളക്ടർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. സ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തിയ ശേഷമായിരുന്നു കളക്ടറുടെ നടപടി. തിരുവനന്തപുരം അടിമലത്തുറയിൽ തീരഭൂമി കയ്യേറി ലത്തീൻ പള്ളി ഭൂമി വിറ്റുവെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസാണ്.
അടിമലത്തുറയിൽ 12 ഏക്കർ സർക്കാർ ഭൂമിയാണ് അടിമലത്തുറ ലത്തീൻ പള്ളി കമ്മിറ്റി കയ്യേറിയത്. ഇതാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിറ്റത്. ഇതിൽ ഒമ്പതേക്കർ മൂന്ന് സെന്‍റുകളായി തിരിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിൽക്കുകയായിരുന്നു. ഒന്നരയേക്കർ പുറമ്പോക്ക് കയ്യേറി അത്യാഢംബര കൺവെൻഷൻ സെന്‍റർ നിർമിച്ചു. 55 സെന്‍റ് റവന്യൂഭൂമി കയ്യേറുകയും ചെയ്തു. അങ്ങനെ കേരളത്തിന്‍റെ തീരഭൂമിയിൽ നിർണായകമായ 12 ഏക്കർ പുറമ്പോക്കുൾപ്പടെയുള്ള സർക്കാർ ഭൂമിയാണ് ലത്തീൻ പള്ളി കമ്മിറ്റി കയ്യേറിയതും മത്സ്യത്തൊഴിലാളികൾക്ക് മറിച്ച് വിറ്റതും.
എന്തായിരുന്നു അടിമലത്തുറയിലെ കയ്യേറ്റം? വിശദമായി ആ വാർത്ത റിപ്പോർട്ട് ചെയ്ത ഞങ്ങളുടെ പ്രതിനിധി അനൂപ് ബാലചന്ദ്രൻ തന്നെ എഴുതിയത് വായിക്കാം:
Read more at: അടിമലത്തുറയെന്ന കയ്യേറ്റ റിപ്പബ്ലിക്; അന്വേഷണത്തിലെ കണ്ടെത്തലുകള്‍