Governor : 'ഗവർണർ നിയമോപദേശം ചോദിച്ചിട്ടില്ല', താൻ നൽകിയിട്ടുമില്ല'; മുഖ്യമന്ത്രിയെ കണ്ട ശേഷം എ ജി
വി സി നിയമനത്തിൽ ഗവർണർ തന്നോട് നിയമോപദേശം തേടിയിട്ടില്ലെന്നും താൻ സർക്കാറിനാണ് നിയമോപദേശം നൽകിയതെന്നും കൂടിക്കാഴ്ചക്കുശേഷം എ ജി മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി: സർവകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട് കേരളാ ഗവർണറും (Kerala Governor) സർക്കാരും തമ്മിലെ തർക്കം രൂക്ഷമായിരിക്കെ അഡ്വക്കേറ്റ് ജനറൽ (Advocate General Kerala) ഗോപാലകൃഷ്ണ കുറുപ്പ് ആലുവയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി (Pinarayi Vijayan) കൂടിക്കാഴ്ച നടത്തി. വി സി നിയമനത്തിൽ ഗവർണർ തന്നോട് നിയമോപദേശം തേടിയിട്ടില്ലെന്നും താൻ സർക്കാറിനാണ് നിയമോപദേശം നൽകിയതെന്നും കൂടിക്കാഴ്ചക്കുശേഷം എ ജി മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരും ഗവർണറും തമ്മിലുള്ള തർക്ക വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കണ്ണൂർ വി സി യുടെ തുടർ നിയമനം. 60 വയസ്സിന് മുകളിലുള്ള ആളെ വൈസ് ചാൻസലർ ആയി നിയമിക്കുന്നത് ചട്ടലംഘനം ആണെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് നിയമന ഉത്തരവിൽ ഒപ്പിട്ടു നൽകിയത് എന്നും കഴിഞ്ഞദിവസം ഗവർണർ തുറന്നടിച്ചിരുന്നു. എന്നാൽ എ ജിയുടെ നിയമോപദേശം ലഭിച്ച ശേഷമാണ് ഗവർണർ വിസിയെ നിയമിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. താൻ ഒരിക്കലും എജിയുടെ നിയമോപദേശം തേടിയിട്ടില്ലെന്ന് ഗവർണറും തിരിച്ചടിച്ചു. ഈ സാഹചര്യത്തിലാണ് സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ ആലുവയിൽ എത്തിയ മുഖ്യമന്ത്രി എ ജിയെ വിളിച്ചുവരുത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ എജി, ഗവർണർ തന്നോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചാൻസലർ പദവി റദ്ദാക്കാൻ പ്രേരിപ്പിക്കരുതെന്ന് കാനം, ഗവർണർ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്ന് കോടിയേരി
ഇതിനിടെ കണ്ണൂർ വി സി നിയമനത്തിൽ പരാതി നൽകിയ ഡോ. പ്രേമചന്ദ്രൻ കീഴോത്ത് പുതിയ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. ഗവർണറുടെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ നിയമന രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണമെന്നവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകി.നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം പൂർത്തിയാക്കി ഹൈക്കോടതി ഉത്തരവിനായി മാറ്റിയതിന് പിന്നാലെയാണ് പുതിയ നീക്കം.
Governor : ഗവർണ്ണർ-സർക്കാർ പോര് ലോക്സഭയിൽ, അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസ്