നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചക്ക് തയ്യാറായത്.
തിരുവനന്തപുരം : വേതന വർധനവ് അടക്കം ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തുന്നു. നിയമസഭാ ഓഫീസിൽ വെച്ചാണ് ചർച്ച പുരോഗമിക്കുന്നത്. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല. സമരക്കാരുടെ ആവശ്യങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. ഓണറേറിയത്തിലെ മാനദണ്ഡങ്ങളിലെ പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്തില്ല. സർക്കാർ ഖജനാവിൽ പണമില്ലെന്നും അതിനാൽ സർക്കാറിന് സമയം നൽകണമെന്നുമാണ് ചർച്ചയിൽ പ്രധാനമായും സർക്കാർ പ്രതിനിധികൾ പറഞ്ഞത്. സമരത്തിൽ നിന്ന് ആശമാർ പിൻമാറണമെന്നായിരുന്നു ചർച്ചക്കെത്തിയ എൻ.എച്ച്.എം ഡയറക്ടറുടെ പ്രധാന ആവശ്യം.
ചർച്ചക്ക് വിളിച്ചതിന് പിന്നാലെ വലിയ പ്രതീക്ഷയിലായിരുന്ന ആശമാർ ചർച്ച പരാജയമായതോടെ കണ്ണീരോടെയാണ് മാധ്യമങ്ങളെ കണ്ടത്. നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചക്ക് തയ്യാറായത്. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്നും ആശാ വർക്കർമാർ വ്യക്തമാക്കി. സർക്കാരിന്റെ സാമ്പത്തിക പ്രയാസം എന്നത് അവിശ്വസനീയമല്ലെന്ന നിലപാടിലാണ് ആശാ വർക്കർമാർ.
ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചിറക്കിയ ഉത്തരവിൽ അപാകതകൾ ഉണ്ടെന്ന് ആശമാർ; മഴയിൽ കുതിർന്ന് സമരവേദി
ആശ വർക്കർമാരുടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ അപാകതകളുണ്ടെന്നും, ഈ ഉത്തരവ് പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു. ഫിക്സഡ് ഇൻസെൻ്റീവിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയാണ് ഉത്തരവിറക്കിയതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ഇൻസെന്റീവ് കുറഞ്ഞാൽ ഓണറേറിയം പകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിൻവലിക്കണമെന്നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആവശ്യം.
