ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാനുള്ള ഉന്നതതല സമിതിയുടെ ശുപാർശയെ സ്വാഗതം ചെയ്ത് ആശ സമരസമിതി. സർക്കാരിന്‍റെ അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ് സമരക്കാർ.

തിരുവനന്തപുരം : ആശ വർക്കർമാർക്കുള്ള ഓണറേറിയം കൂട്ടാനുള്ള ഉന്നതതല സമിതി ശുപാർശയെ പോസിറ്റീവായി കാണുന്നുവെന്ന് ആശാ സമരസമിതി. സർക്കാർ വിഷയത്തിൽ അനുകൂലമായ തീരുമാനമെടുക്കണമെന്ന് കരുതുന്നതായി ആശമാർ വ്യക്തമാക്കി.

ഓണറേറിയം വർദ്ദിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ ആശവർക്കർമാർ നടത്തുന്ന സമരത്തിന്‍റെ ഭാഗമായാണ് പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ വെച്ചത്. ആശ, അംഗനവാടി ജീവനക്കാർ അടക്കം വിവിധ സ്കീം വർക്കേഴ്സിന് നിലവിലുള്ള പ്രതിമാസ വേതനം പരിഷ്കരിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ സമിതി റിപ്പോർട്ടിലുണ്ടെന്നാണ് പുറത്ത് വന്നവിവരം. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ അധ്യക്ഷയായ സമിതിയാണ് റിപ്പോർട്ട് കൈമാറിയത്.

സെക്രട്ടിറിയേറ്റ് പടിക്കൽ ആശമാർ നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്. നിരവധി സമര മുറകൾ കടന്നുള്ള സ്ത്രീ മുന്നേറ്റം ആരോഗ്യ മേഖലയിലെ അടിത്തട്ടിൽ ജോലി ചെയ്യുന്ന ആശ വർക്കർമാരുടെ യാഥാർത്ഥ ജീവിത സാഹര്യമാണ് പുറത്ത് കൊണ്ടുവന്നത്. സമരത്തിന്‍റെ ഭാഗമായി വിരമിക്കൽ പ്രായം 62 ആക്കിയ തീരുമാനമടക്കം സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം വേണം, ഓണറേറിയം 21,000 രൂപയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളിൽ സർക്കാർ ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല.