നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും സെപ്റ്റംബർ 14ന് നേരിട്ട് ഹാജരാകണം
തിരുവനന്തപുരം സിജെഎം കോടതിയാണ് ഉത്തരവിട്ടത്. കുറ്റപത്രം വായിച്ച് കേൾക്കാൻ പ്രതികൾ ഹാജരാകണമെന്ന് കോടതി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും സെപ്റ്റംബർ 14 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി . തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം വായിച്ച് കേൾക്കാൻ പ്രതികൾ ഹാജരാകണമെന്ന് ഉത്തരവിട്ടത്. ശിവൻകുട്ടിക്ക് പുറമെ ഇപി ജയരാജൻ, കെടി ജലീൽ , കെ അജിത്, കെ .കുഞ്ഞമ്മദ്, സികെ സദാശിവൻ എന്നിവരാണ് മറ്റ് പ്രതികൾ.
അതേ സമയം നിയമസഭാ കയ്യാങ്കളിക്കേസിൽ കോടതി ആവശ്യപ്പെട്ടാൽ ഹാജരാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി,. കോടതി പറഞ്ഞാൽ അനുസരിച്ചേ പറ്റൂ. വിടുതൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിടുതൽ ഹർജി ഹൈക്കോടതി പരിഗണിച്ചശേഷമേ വിചാരണക്കോടതി കേസ് പരിഗണിക്കുകയുള്ളുവെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു
മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടാന്‍ പോകുന്നത്. വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു. ആദ്യം തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാരിന്‍റെ ആവശ്യം തള്ളിയത്. ഇതിന്‍റെ അപ്പീല്‍ തള്ളിയ സുപ്രീ കോടതി വിചാരണ നടത്താന്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ പ്രതികള്‍ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതല്‍ ഹര്‍ജികള്‍ നല്‍കി. പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തെരെഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു. എന്നാല്‍ മാതൃകയാകേണ്ട ജനപ്രതികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎമ്മിന്‍റെ ഉത്തരവ്.
കയ്യാങ്കളി കേസ്; പ്രതികള്‍ തലേ ദിവസം നിയമസഭയില്‍ തങ്ങി, ഉത്തരവിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്