നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്നാണ് കോൺ​ഗ്രസിൻ്റെ നിലപാട്. പാലക്കാട് തങ്കപ്പനെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസിൻ്റെ ജില്ലാ നേതൃയോഗത്തിൽ ആവശ്യം ഉയരുകയായിരുന്നു. 

പാലക്കാട്: നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തതോടെ മണ്ഡലങ്ങളിൽ ഏതൊക്കെ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നതിൽ പാർട്ടികളിൽ ചർച്ചകൾ സജീവം. കോൺ​ഗ്രസിലും സിപിഎമ്മിലും ബിജെപിയിലും തുടങ്ങി പ്രമുഖ പാർട്ടികളിലെല്ലാം ചർച്ചകൾ തുടരുകയാണ്. പാലക്കാട് മണ്ഡലത്തിൽ ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്നാണ് കോൺ​ഗ്രസിൻ്റെ നിലപാട്. പാലക്കാട് തങ്കപ്പനെ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസിൻ്റെ ജില്ലാ നേതൃയോഗത്തിൽ ആവശ്യം ഉയർന്നത്. കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദീപാ ദാസ് മുൻഷിയെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു.

തൃത്താലയിൽ വിടി ബൽറാമും മത്സരം​ഗത്തുണ്ടാവും. എന്നാൽ പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നാണ് വിവരം. പാലക്കാട് വീണ്ടും മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കരുക്കൾ നീക്കുന്നതിനിടെയാണ് എ തങ്കപ്പൻ മത്സരിക്കണമെന്ന നിലപാടിൽ ജില്ലാ കോൺ​ഗ്രസ് മുന്നോട്ട് വരുന്നത്. പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നും പട്ടാമ്പി കോൺഗ്രസിന് തന്നെ വേണമെന്നും നേതൃയോഗത്തിൽ ആവശ്യമുയർന്നു. പട്ടാമ്പി ലീഗിന് വിട്ടു കൊടുത്താൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മുൻ എംഎൽഎ സിപി മുഹമ്മദ് ഭീഷണി ഉയർത്തിയെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, തൃത്താലയിൽ വിടി ബൽറാം തന്നെ വീണ്ടും മത്സരിക്കണമെന്നും ജയസാധ്യതയുള്ള നേതാവാണ് വിടി എന്നും യോ​ഗത്തിൽ അഭിപ്രായമുണ്ടായി.

അതിനിടെ, തെര‍ഞ്ഞെടുപ്പിൽ മത്സര സന്നദ്ധത അറിയിച്ച് കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ രം​ഗത്തെത്തി. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വാര്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൃശൂർ വൈകാരികമായി അടുപ്പമുള്ള സ്ഥലമാണ്. അവിടെ ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാലക്കാട് കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുന്നത് ഏറെ സന്തോഷമാണ്. ബിജെപി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രൻ കാണിക്കട്ടെ. സുരേന്ദ്രൻ മത്സരിച്ചാൽ ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്തെത്തുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

കേരളം നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തമാസം കേരളത്തിലെത്തും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറും, കമ്മീഷണർമാരും സംസ്ഥാനത്തെ ഒരുക്കങ്ങൾ വിലയിരുത്തും. ഏപ്രിൽ രണ്ടാംവാരം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത വിലയിരുത്തും. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് ആലോചന. അതേ സമയം അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തു. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകള്‍ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങള്‍ (help desk) പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനും, അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി. ഹിയറിങ്ങ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് ഓൺലൈനായി ഫോമുകള്‍ സമർപ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐറ്റി വകുപ്പിനും നിർദേശം നല്‍കിയിട്ടുണ്ട്. 

YouTube video player