ആറ്റുകാൽ പൊങ്കാല ദിവസത്തെ എസ്‌എംവി സ്കൂളിലെ പാര്‍ക്കിങ്ങ് വിവാദത്തില്‍ മേയറുടെ നടപടികളിൽ ദുരൂഹതയാരോപിച്ച് പിടിഎ പ്രസിഡന്‍റ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിവസത്തെ എസ്‌എംവി സ്കൂളിലെ പാര്‍ക്കിങ്ങ് വിവാദത്തില്‍ മേയറുടെ നടപടികളിൽ ദുരൂഹതയാരോപിച്ച് പിടിഎ പ്രസിഡന്‍റ്. മേയര്‍ വി വി രാജേഷ് സ്കൂളിന് സമീപത്തെ വ്യാപാരിയോടുള്ള താല്‍പര്യത്തിലാണ് സ്കൂളിനെ ആക്ഷേപിച്ചതെന്ന് പിടിഎ പ്രസിഡന്‍റ് കര്‍ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ വ്യാപാരിയുടെ കയ്യില്‍ നിന്ന് ഒരുലക്ഷം രൂപ ചോദിച്ചുവെന്ന് ആരോപിക്കുമ്പോൾ അത് തെളിയിക്കാന്‍ മേയര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിന്‍റെ വസ്തു കയ്യേറ്റം ചെയ്തവരെ സംരക്ഷിക്കാനാണ് മേയര്‍ ശ്രമിക്കുന്നത്. സീപത്തെ വ്യാപാരി പരിസരം ഇതിനോടകം കയ്യേറിത്തുടങ്ങി. സ്കൂൾ കോംപൗണ്ടിലേക്ക് തിരിച്ച് സിസിടിവി ക്യാമറകൾ സ്ഥാപിച്ച ഇവരുടെ നടപടിക്കെതിരെ നേരത്തെയും തങ്ങൾ സംസാരിച്ചിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചുവെന്ന് കര്‍ണന്‍ പറഞ്ഞു.

പൊങ്കാല സമയത്തെ പാര്‍ക്കിങ് നടത്തുന്നതിന് വേണ്ടി മേയര്‍ക്ക് അപേക്ഷ നല്കിയിരുന്നുവെന്ന് കര്‍ണന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനടക്കം പങ്കെടുത്ത യോഗത്തിന്‍റെ തീരുമാനപ്രകാരണമാണ് ഇത്തരത്തില്‍ പാര്‍ക്കിങ്ങ് നടത്തിയത്. അമിത തുക ഈടാക്കിയിട്ടില്ല. യോഗതീരുമാന പ്രകാരം നിശ്ചയിച്ച തുക പ്രകാരമാണ് രസീതടക്കം തയ്യാറാക്കിയത്. സ്കൂളിനകത്തും സ്കൂളിന്‍റെ ഉടമസ്ഥതയിലുള്ള മാഞ്ഞാലിക്കുളം ഗ്രൗണ്ടും ഇത്തരത്തില്‍ പാര്‍ക്കിങ്ങായി ഉപയോഗിക്കാനായിരുന്നു തീരുമാനം. സ്കൂളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫണ്ട് സമാഹരണം ലക്ഷ്യമിട്ടാണ് ചെയ്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മുമ്പും ഇത്തരത്തിൽ പാർക്കിങ് നടത്തിയിട്ടുണ്ടെന്നും പ്രസിഡന്‍റ് പറയുന്നു. പൊങ്കാലയ്ക്കെത്തിയവരില്‍ നിന്ന് പാർക്കിങ്ങിന്‍റെ പേരിൽ വൻ തുക ഈടാക്കിയെന്ന് ആരോപിച്ച് സ്കൂൾ പിടിഎ പ്രസിഡന്‍റ് കര്‍ണനെയും, അംഗം ഹാഷിമിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്കൂള്‍ അധികൃതരുടെ അനുവാദമില്ലാതെ ആയിരുന്നു പിടിഎ പാര്‍ക്കിങ് നടത്തിയതെന്നാരോപിച്ചായിരുന്നു നടപടി. എന്നാൽ പാർക്കിങ് വിവാദമായതോടെ പിരിച്ചവർക്കെല്ലാം തുക തിരിച്ച് നൽകിയെന്നും കർണൻ പറഞ്ഞു.

YouTube video player