ബാണാസുരസാഗർ രാവിലെ 8 മണിക്ക് തുറക്കും, 8.50 ക്യുബിക് മീറ്റർ വെളളം പുറത്തേക്ക്, പ്രദേശവാസികൾ അറിഞ്ഞിരിക്കേണ്ടത്
ഡാം തുറക്കുന്നതിനോടനുബന്ധിച്ച് റവന്യൂ മന്ത്രി കെ രാജൻ രാവിലെ ബാണാസുര സാഗർ ഡാമിൽ എത്തും. ഡാമിന്‍റെ ഷട്ടറുകൾ തുറക്കുന്നത് മന്ത്രിയുടെ സാന്നിധ്യത്തിലാകും. ജില്ല കളക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം സ്ഥലത്ത് ഉണ്ടാകും
വയനാട്: കനത്ത മഴയിൽ വെള്ളം നിറഞ്ഞ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടും തുറക്കുകയാണ്. തിങ്കളാഴ്ച രാവിലെ 8 മണിക്കാണ് ബാണാസുര സാഗർ തുറക്കുന്നത്. അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറക്കാനാണ് തീരുമാനം. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. ഡാം തുറക്കുന്നതിനോടനുബന്ധിച്ച് റവന്യൂ മന്ത്രി കെ രാജൻ രാവിലെ ബാണാസുര സാഗർ ഡാമിൽ എത്തും. ഡാമിന്‍റെ ഷട്ടറുകൾ തുറക്കുന്നത് മന്ത്രിയുടെ സാന്നിധ്യത്തിലാകും. ജില്ല കളക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം സ്ഥലത്ത് ഉണ്ടാകും.
ഡാം തുറന്നാൽ ഏറ്റവും കൂടുതൽ ബാധിക്കുക പടിഞ്ഞാറത്തറ , പനമരം , തരിയോട് പഞ്ചായത്തുകളെയാണ്. അതത് പഞ്ചായത്തുകളിൽ യോഗം ചേർന്ന് മുൻകരുതലുകൾ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തിയിട്ടുമുണ്ട്. കുറഞ്ഞ അളവിലാണ് ജലം തുറന്നുവിടുന്നതിനാൽ മേഖലയിലെ എല്ലാവരെയും മാറ്റിപാർപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ജില്ല കളക്ടർ അറിയിച്ചു. എന്നാൽ കരമാൻ തോടിലെ ജലനിരപ്പ് 10 സെന്‍റീമീറ്റർ മുതൽ 15 സെന്‍റീമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ഇരുകരകളിലുമുള്ളവർ ജാഗ്രതപാലിക്കണമെന്ന് ഡാം അധികൃതർ അറിയിച്ചു.
ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് രാവിലെയോടെ അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിലേക്ക് എത്തും. അണക്കെട്ടിന്‍റെ ഒരു ഷട്ടർ 10 സെന്‍റീമീറ്ററാണ് ആദ്യം തുറക്കുക. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. സെക്കൻഡിൽ 35 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയുണ്ട്.
വെള്ളം തുറന്നുവിടുമ്പോൾ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ജലനിരപ്പ് പ്രതീക്ഷിച്ചതിലും ഉയരുകയാണെങ്കിൽ ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട സെക്രട്ടറിമാർ സ്വീകരിക്കും. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.
അണക്കെട്ട് തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ , വെള്ളം ഒഴുകിപ്പോകുന്ന പുഴകളിൽ നിന്നും മീൻ പിടിക്കുകയോ , പുഴയിൽ ഇറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ രാത്രിയോടെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 774 മീറ്ററിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ബാണാസുര ഡാം തുറന്നാൽ കർണാടക ബീച്ചനഹള്ളി ഡാമിലേക്കും വെള്ളമെത്തും. ഇതിനാൽ കർണാടക ഉദ്യോഗസ്ഥർക്ക് ജില്ലാഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബീച്ചനഹള്ളി ഡാമിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കും. അടിയന്തര ഘട്ടം നേരിടുന്നതിന് വയനാട്ടിൽ എൻ ഡി ആർ എഫ് സംഘം തുടരുന്നുണ്ട്. കൺട്രോൾ റൂം ഇവിടെ തുറന്നിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാമുകളിലൊന്നാണ് ബാണാസുര സാഗർ. 2018 ൽ മുന്നറിയിപ്പ് ഇല്ലാതെ ഡാം തുറന്നുവിട്ടത് വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൃത്യമായ മുന്നൊരുക്കങ്ങളോടെ ഇക്കുറി ഡാം തുറക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പിലും രക്ഷയില്ല? പതിനഞ്ചുകാരനെ ലൈംഗിക വിധേയനാക്കാൻ ശ്രമിച്ചയാൾ വൈക്കത്ത് പിടിയിൽ