ടിപിയെ കൊല്ലാൻ സിപിഎം കൊണ്ടുവന്നവർ കള്ളക്കടത്ത്, ക്വട്ടേഷൻ സംഘമായി മാറി: ബെന്നി ബെഹന്നാൻ
ടിപിയെ കൊല്ലാൻ രൂപീകരിച്ച സംഘമാണ് പിന്നീട് ഈ കള്ളക്കടത്ത് - ക്വട്ടേഷൻ സംഘമായി മാറിയത്. ഇന്ന് കാണുന്ന ഭയാനകമായ അവസ്ഥ സിപിഎം സൃഷ്ടിക്കുന്നതാണ്.
കൊച്ചി: ടിപി ചന്ദ്രശേഖരനെ കൊല്ലാൻ സിപിഎം കൊണ്ടു വന്നവരാണ് ഇപ്പോൾ സ്വർക്കടത്ത്, ക്വട്ടേഷൻ സംഘമായി ഭയാനകമായ അവസ്ഥ സൃഷ്ടിക്കുന്നതെന്ന് ചാലക്കുടി എംപി ബെന്നി ബെഹന്നാൻ. കൊടി സുനിക്ക് ജയിലിൽ സൗകര്യമൊരുക്കി കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ക്രൈം ബ്രാഞ്ച് അന്വേഷണമല്ല വേണ്ടത് ഹൈക്കോടതി നേരിട്ട് അന്വേഷിക്കുകയാണ് ചെയ്യേണ്ടതെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.
ബെന്നി ബെഹന്നാൻ്റെ വാക്കുകൾ -
സ്വർണ്ണ കടത്ത് കേസിന് പിന്നിൽ രാഷ്ട്രിയ സ്വാധീനമുള്ളവർ ഉണ്ട്. അർജ്ജുന്റെ വെളിപ്പെടുത്തലിൽ സുനിയുടെയും ഷാഫിയുടെയും പേരുണ്ട്. രാഷ്ട്രിയ പിന്തുണയുടെ ബലത്തിലാണ് ഇവരുടെ വെളിപ്പെടുത്തൽ. സ്വർണ്ണക്കടത്തിൽ ഞെട്ടിക്കുന്ന വാർത്ത കേരളം കേൾക്കും. സെൻട്രൽ ജയിലുകൾ ക്വാട്ടേഷൻ സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. സിനിമരംഗങ്ങളെ വെല്ലുന്ന രീതിയിലാണ് രാമനാട്ടുകര സ്വർണക്കടത്ത് നടന്നത്.
ടിപിയെ കൊല്ലാൻ രൂപീകരിച്ച സംഘമാണ് പിന്നീട് ഈ കള്ളക്കടത്ത് - ക്വട്ടേഷൻ സംഘമായി മാറിയത്. ഇന്ന് കാണുന്ന ഭയാനകമായ അവസ്ഥ സിപിഎം സൃഷ്ടിക്കുന്നതാണ്. കൊടി സുനിക്ക് ജയിലിൽ സൗകര്യമൊരുക്കി കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ക്രൈം ബ്രാഞ്ച് അന്വേഷണമല്ല വേണ്ടത് ഹൈക്കോടതി നേരിട്ട് അന്വേഷിക്കുകയാണ് ചെയ്യേണ്ടത്. ദൈവത്തിന്റെ സ്വന്തം നാട് കൊള്ളക്കാരുടെ പറുദീസ ആയി മാറി. പ്രതികളുടെ വീടുകളിൽ നിന്ന് പോലീസിന്റെ പതക്കം കിട്ടുന്ന സാഹചര്യമാണ്.
നമ്മുടെ നാട് അധോലോകത്തിന്റെ പിടിയിലായിരിക്കുന്നു. കൊവിഡ് രോഗികൾ കൂടുതൽ മരിക്കുന്നത് കേരളത്തിലാണ്. മരണം മറച്ചു വെക്കുക എന്നത് ക്രിമിനൽ ഒഫൻസാണ്. കണക്ക് മറച്ചു വെച്ചെന്ന് ചൂണ്ടിക്കട്ടിയപ്പോൾ തങ്ങളെ പരിഹസിക്കുകയായിരുന്നു. സർക്കാർ കള്ളക്കണക്ക് ഉണ്ടാക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് സർക്കാർ.
കെ സുധാകരനെതിരായ വിജിലൻസ് കേസ് എടുത്ത സംഭവത്തിൽ അദ്ദേഹം കുറ്റക്കാരനണെന്ന് താൻ വിശ്വസിക്കുന്നില്ല. എന്തായാലും കേസിൽ അന്വേഷണം നടക്കട്ടെ. കെ സുധാകരനോട് മുഖ്യമന്ത്രിക്ക് വിരോധമുണ്ട്. അതിനാലാണ് കേസുണ്ടാകുന്നത്. സുധാകരൻ്റെ ഡ്രൈവറുടെ പരാതി അന്വേഷിക്കുന്ന സർക്കാർ അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തലും അന്വേഷിക്കണം.
രാഷ്ട്രീയ കാര്യംകൊണ്ട് കേരളത്തിൽ നിന്ന് ഒരു വ്യവസായവും പോകരുതെന്നാണ് കിറ്റക്സിൻ്റെ കാര്യത്തിൽ പറയാനുള്ളത്. പി.ടി.തോമസ് വ്യക്തമായ തെളിവുകളിലൂന്നി കാര്യങ്ങൾ പറയുന്ന ആളാണ്. അതു കൊണ്ട് അതിൽ കാര്യമുണ്ട്. കിറ്റെക്സിൽ സർക്കാർ ഇപ്പോൾ നടത്തുന്ന അന്വേഷണം തുടരുമെന്ന് കരുതുന്നില്ല
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona