'കൊലപാതകം, പിറ്റേന്ന് തിരുമ്മൽ ചികിത്സ'; ഭാവവ്യത്യാസങ്ങളില്ലാതെ ഭഗവൽ സിംഗ് പിറ്റേന്ന് ചികിത്സക്കെത്തി
ഒമ്പത് ദിവസമാണ് ഭഗവൽ സിംഗ് ഷെയിനിന്റെ വീട്ടിൽ ചികിത്സക്കെത്തിയത്. തിങ്കളാഴ്ചയും എത്തുമെന്നറിയിച്ചിരുന്നു. എന്നാൽ എത്താതായതോടെ ഫോണിൽ വിളിച്ചു. പക്ഷേ ആരും ഫോൺ എടുത്തില്ല.
പത്തനംതിട്ട : ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് രണ്ടാമത്തെ കൊലപാതകം നടത്തിയതിന്‍റെ തൊട്ടടുത്ത ദിവസവും തിരുമൽ ചികിത്സ തുടർന്നിരുന്നതായി വിവരം. സെപ്റ്റംബർ 26 നാണ് രണ്ടാമത്തെ സ്ത്രീയായ പത്മത്തെ ഭഗവൽ സിംഗും ഭാര്യ ലൈലയും ഷാഫിയും ചേർന്ന് കൊലപ്പെടുത്തിയത്. അതിന് ശേഷം സെപ്റ്റംബർ 27 ന് മലയാലപ്പുഴയിലെ രോഗിയുടെ വീട്ടിലെത്തിയാണ് ഭഗവൽ സിംഗ് തിരുമൽ ചികിത്സ നടത്തിയത്. മലയാലപ്പുഴ സ്വദേശിയായ ഷെയിൻ സദാനന്ദനെയാണ് ഇയാൾ വീട്ടിലെത്തി ചികിത്സിച്ചത്. ഭാര്യ ലൈലക്ക് ഒപ്പമാണ് ഇയാൾ എത്തിയതെന്നാണ് ഷെയിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. രണ്ട് പേർക്കും ഭാവ വ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഷെയിൻ സദാനന്ദൻ ഓർമ്മിച്ചു.
ഒമ്പത് ദിവസമാണ് ഭഗവൽ സിംഗ് ഷെയിനിന്റെ വീട്ടിൽ ചികിത്സക്കെത്തിയത്. തിങ്കളാഴ്ചയും എത്തുമെന്നറിയിച്ചിരുന്നു. എന്നാൽ എത്താതായതോടെ ഫോണിൽ വിളിച്ചു. പക്ഷേ ആരും ഫോൺ എടുത്തില്ല. പിന്നീടാണ് അറസ്റ്റിലായ വാർത്ത അറിഞ്ഞതെന്നും ഷെയിൻ സദാനന്ദൻ വിശദീകരിച്ചു. 800 രൂപയായിരുന്നു തിരുമൽ ചികിത്സക്കുള്ള കൂലിയായി വാങ്ങിയിരുന്നത്. ഭഗവല്‍ സിംഗിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ഭാര്യ ലൈലയായിരുന്നുവെന്നും വൈദ്യന്റെ ചികിത്സയിൽ ആരോഗ്യപരമായ മാറ്റം ഉണ്ടായിരുന്നെന്നും ഷെയിൻ സദാനന്തൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'കൊല ദേവിപ്രീതിക്കായി', പൈശാചികത വിവരിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട്, പ്രതികളെ റിമാന്‍ഡ് ചെയ്തു
ദേവിപ്രീതിക്കായാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്മയെ ഷാഫിയും ലൈലയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. റോസ്‍ലിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് മാറിടം മുറിച്ചുമാറ്റിയെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്.
സുപ്രധാന കേസിന്റെ അന്വേഷണ ചുമതല പ്രത്യേക സംഘത്തിന് കൈമാറിയിട്ടുണ്ട്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ് ശശിധരനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സി ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് എന്‍എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, കാലടി പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ബിപിന്‍ ടി ബി എന്നിവര്‍ അംഗങ്ങളുമാണ്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക.