വിവാദ പരാമര്‍ശം നടത്തിയതിൽ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ സിപിഎം. ബി ഗോപാലകൃഷ്ണന്‍റെ വര്‍ഗീയ പരാമര്‍ശം ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്നും ഇന്ന് കാണുന്ന ഗുരുവായൂര്‍ ക്ഷേത്ര നഗരത്തിന്‍റെ വികസനത്തിൽ യാതൊരു പങ്കും ബി ഗോപാലകൃഷ്ണന്‍റെ പാര്‍ട്ടിയായ ബിജെപിക്ക് അവകാശപ്പെടാനില്ലെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ 

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശം നടത്തിയതിൽ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ സിപിഎം. ബി ഗോപാലകൃഷ്ണന്‍റെ വര്‍ഗീയ പരാമര്‍ശം ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്നും ഇന്ന് കാണുന്ന ഗുരുവായൂര്‍ ക്ഷേത്ര നഗരത്തിന്‍റെ വികസനത്തിൽ യാതൊരു പങ്കും ബി ഗോപാലകൃഷ്ണന്‍റെ പാര്‍ട്ടിയായ ബിജെപിക്ക് അവകാശപ്പെടാനില്ലെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിനെതിരായ നിലപാട് സ്വീകരിച്ച സാമൂഹികമായി ചർച്ച നടത്തിയവരാണ് സംഘപരിവാർ. ആ പാരമ്പര്യമാണ് ഗോപാലകൃഷ്ണനുള്ളത്. 

ഗുരുവായൂറിന്‍റെ വികസനത്തിന് പ്രധാന പങ്കുവഹിച്ചത് മതേതര പാർട്ടികളാണ്. ഗോപാലകൃഷ്ണന്‍റെ വിഭജന രാഷ്ട്രീയം ജനങ്ങളെ പിരിക്കുന്നതിനു വേണ്ടിയിട്ടുള്ളതാണ്. സുരേഷ് ഗോപി എം പി ആയിട്ട് ഇപ്പോൾ രണ്ടര വര്‍ഷമാകുകയാണ്. എന്ത് വികസനമാണ് ഗുരുവായൂർ കാര്യത്തിൽ സുരേഷ് ഗോപി ചെയ്തിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കുടിവെള്ളം, ഗുരുവായൂർ മേൽപ്പാലം, റോഡുകൾ എന്നിവയെല്ലാം എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ചെയ്തതാണ്. ഇതൊന്നും അറിയാത്ത ആളല്ല ഗോപാലകൃഷ്ണൻ. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇപ്പോൾ ഒരു പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായ പരാതി നൽകി. ബിജെപിയുമായി ഡീൽ ഉണ്ടാക്കിയ ചരിത്രം ഉള്ളത് കോൺഗ്രസിനാണെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വർഗീയ പ്രസ്താവന നടത്തിയെന്നും നിയമപരമായി നേരിടുമെന്നുമാണ് ഇന്നലെ സിപിഎം വ്യക്തമാക്കിയത്. പരാമര്‍ശവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും സിപിഎം പരാതി നൽകിയിരുന്നു. രണ്ടു കൊല്ലമായി തൃശൂരിന്‍റെ എംപി എന്താണ് നാടിനായി ചെയ്തതെന്നും പ്രസ്താവനകളല്ലാതെ ക്രിയാത്മകമായ ഒരു പദ്ധതിയും ഗുരുവായൂരിന് വേണ്ടി ചെയ്തില്ലെന്നും അബ്ദുൽ ഖാദർ ഇന്നലെ വിമര്‍ശിച്ചിരുന്നു. മറുപടിയില്ലാത്തതുകൊണ്ടാണ് ബിജെപി നേതാവ് വർഗീയത ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും അത് വിലപ്പോവില്ലെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. ഇതിനിടെ, ബി ഗോപാലകൃഷ്ണന് എതിരെ തെരഞ്ഞെടുപ്പ് അയോഗ്യത ഉൾപ്പടെ ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‍യു തൃശ്ശൂർ ജില്ലാ കമ്മിറ്റി ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു.

വിവാദ പരാമര്‍ശം

ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ഗോപാലകൃഷ്ണന്‍റെ പരാമർശമാണ് വിവാദമായത്. കൊടുങ്ങല്ലൂരമ്മയുടെ നടയിൽനിന്ന് താൻ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാൻ ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 50 വർഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വർഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാൻ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തിൽ മണ്ഡലത്തിലെ വോട്ടർമാർ തന്നോടൊപ്പം ഉണ്ടാകണമെന്നുമാണ് ഗോപാലകൃഷ്ണൻ അഭ്യർത്ഥിച്ചത്.

YouTube video player