അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകില്ലെന്ന രാഹുലിന്‍റെ നിലപാട് മുസ്ലീം വിഭാഗത്തെ പ്രീതിപ്പെടുത്താനാണ്. ഇത്തവണ രാഹുലിന് വയനാട്ടിൽ കിട്ടുന്ന വോട്ടിൽ കാര്യമായ കുറവുണ്ടാകുമെന്നും അഗ്രവാൾ പറഞ്ഞു

ദില്ലി: കേരളത്തിൽ അഞ്ച് സീറ്റുകളില്‍ വിജയിക്കാമെന്ന മോഹവുമായി ബിജെപി. തൃശൂരിലൂടെ ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇതുകൂടാതെ, ആറ്റിങ്ങൽ, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലും ബിജെപി മിന്നുന്ന വിജയം നേടുമെന്ന് ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗ്രവാൾ പറഞ്ഞു. പി സി ജോര്‍ജിന് പിന്നാലെ കൂടുതൽ പേർ കേരളത്തിൽ നിന്ന് ബിജെപിയിലെത്തും.

പി സിയുടെ വരവ് ക്രിസ്ത്യൻ വിഭാഗത്തിന്‍റെ പിന്തുണയുടെ തെളിവാണെന്നും, രാഹുൽ ഗാന്ധിക്ക് ഇത്തവണ വയനാട്ടിലെ മത്സരം എളുപ്പമാകില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദില്ലിയിൽ പറഞ്ഞു. തൃശൂർ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായത് കൊണ്ടാണ് മോദി ആവർത്തിച്ച് സന്ദർശനം നടത്തിയത്. രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തും.

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകില്ലെന്ന രാഹുലിന്‍റെ നിലപാട് മുസ്ലീം വിഭാഗത്തെ പ്രീതിപ്പെടുത്താനാണ്. ഇത്തവണ രാഹുലിന് വയനാട്ടിൽ കിട്ടുന്ന വോട്ടിൽ കാര്യമായ കുറവുണ്ടാകുമെന്നും അഗ്രവാൾ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് പ്രതിപക്ഷ നേതാക്കളെ ബിജെപിയിലെത്തിക്കാൻ ദേശീയ നേതൃത്വം നീക്കങ്ങൾ സജീവമാക്കിയതിന് പിന്നാലെയാണ് കേരളത്തിൽനിന്നും കൂടുതൽ നേതാക്കൾ ബിജെപിയിലെത്തുന്നത്.

അനിൽ ആന്‍റണിയും ഓർത്തഡോക്സ് സഭാ വൈദികൻ ഫാദർ ഷൈജു കുര്യൻ ഇപ്പോൾ പി സി ജോർജും എത്തിയത് ക്രിസ്ത്യൻ വിഭാഗത്തിൽനിന്നും ബിജെപിക്ക് കിട്ടുന്ന പിന്തുണയുടെ കൂടി തെളിവാണെന്നാണ് രാധാമോഹൻദാസ് അഗ്രവാൾ അവകാശപ്പെടുന്നത്. പ്രകാശ് ജാവദേക്കറിനൊപ്പം കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയാണ് യുപിയിൽ നിന്നുള്ള എംപിയായ രാധാമോഹൻദാസ് അഗ്രവാൾ.

കേരളത്തിലെ ആറ് എപ്ലസ് മണ്ഡലങ്ങളിൽ തൃശൂർ, പാലക്കാട് മണ്ഡലങ്ങളിലെ പ്രചാരണത്തിന്‍റെ ഏകോപന ചുമതല രാധാമോഹൻദാസ് അഗ്രവാളിനാണ്. ദേശീയ തലത്തിൽ സാമൂഹിക മാധ്യമ പ്രചാരണത്തിന്റെ ചുമതലയുള്ള രാധാമോഹൻദാസ് അഗ്രവാൾ കേരളത്തിന്റെ സോഷ്യൽമീഡിയ സെൽ ദുർബലമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിൽ പരസ്യമായി പ്രതികരിച്ചത് നേരത്തെ വിവാദമായിരുന്നു.

'ലവ് ഈസ് ലൈഫ്, ബട്ട് ലവ്വർ ഈസ് നോട്ട് വൈഫ്'; തേപ്പ് കിട്ടിയോന്ന് ചോദ്യങ്ങൾ, ഓട്ടോയുടെ പിന്നിലെഴുതിയ വാക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം