ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള കണ്ടന്‍റ് ക്രിയേറ്റർമാരുമായി മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി. കേരളത്തെ ഒരു ആഗോള നിക്ഷേപ കേന്ദ്രമായും സുസ്ഥിര വികസന മാതൃകയായും അവതരിപ്പിച്ച അദ്ദേഹം, ഇതാണ് 'യഥാർത്ഥ കേരള സ്റ്റോറി' എന്ന് വ്യക്തമാക്കി.
തിരുവനന്തപുരം: ബ്രിക്സ് അംഗ-പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുള്ള മുൻനിര കണ്ടന്‍റ് ക്രിയേറ്റർമാരുമായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായും സംവദിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ 19 രാജ്യങ്ങളിൽ നിന്നുള്ള 35 പ്രമുഖ പ്രതിനിധികളാണ് പങ്കെടുത്തത്. 'യഥാർത്ഥ കേരള സ്റ്റോറി' ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഈ കൂടിക്കാഴ്ച അവസരമൊരുക്കിയതായി മുഖ്യമന്ത്രി തന്‍റെ എക്സ് കുറിപ്പിലൂടെ അറിയിച്ചു.
600 കിലോമീറ്റർ നീളമുള്ള തീരദേശവും ജൈവവൈവിധ്യ സമ്പന്നമായ പശ്ചിമഘട്ടവും അതിരിടുന്ന കേരളം അതിവേഗം ഒരു ആഗോള നിക്ഷേപ കേന്ദ്രമായി ഉയർന്നുവരികയാണെന്ന് മുഖ്യമന്ത്രി പ്രതിനിധികളോട് വ്യക്തമാക്കി. സംസ്ഥാനത്ത് വികസിച്ചുകൊണ്ടിരിക്കുന്ന തുറമുഖ-വ്യോമയാന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ഡോക്ടർമാർ, എൻജിനീയർമാർ, ഐടി വിദഗ്ധർ എന്നിവരടങ്ങുന്ന ലോകോത്തര മാനവവിഭവശേഷിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ആയുർവേദത്തിന്‍റെയും സമഗ്ര ആരോഗ്യ പരിചരണത്തിന്‍റെയും ആഗോള കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള കാഴ്ചപ്പാടും അദ്ദേഹം പങ്കുവെച്ചു. സുസ്ഥിര വികസനത്തിന്റെ മാതൃകരാജ്യത്തെ ആദ്യത്തെ പൂർണ്ണ സാക്ഷരതാ സംസ്ഥാനമായ കേരളം ഇപ്പോൾ പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാനുള്ള പാതയിലാണ്. ലോകോത്തര പാരമ്പര്യമുള്ള സർവ്വകലാശാലകളെ ആകർഷിച്ചുകൊണ്ട് സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസന മാതൃകയ്ക്ക് സംസ്ഥാനം നേതൃത്വം നൽകുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

