കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെ ക്ലാസുകൾ ഒക്ടോബർ 21-ന് പുനരാരംഭിക്കും. വിദ്യാര്‍ത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു സര്‍വകലാശാല
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെ ക്ലാസുകൾ ഒക്ടോബർ 21-ന് പുനരാരംഭിക്കും. വിദ്യാര്‍ത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു സര്‍വകലാശാല. നിലവില്‍ ഹോസ്റ്റലുകൾ 20 ന് തുറക്കുമെന്നും ക്ലാസുകൾ 21 ന് പുരനരാരംഭിക്കുമെന്നുമാണ് വൈസ് ചാൻസിലര്‍ അറിയിച്ചിട്ടുള്ളത്. സീരിയൽ നമ്പറും റിട്ടേണിംഗ് ഓഫീസറുടെ ഒപ്പുമില്ലാത്ത ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയ തെരെഞ്ഞെടുപ്പ് ചട്ട വിരുദ്ധമാണെന്ന പരാതി അംഗീകരിച്ചാണ് വൈസ് ചാൻസലര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് പൂർത്തിയായ സാറ്റലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവർത്തനം തൽക്കാലം തടയാനും വി സി ഡോ. പി. രവീന്ദ്രൻ നിർദ്ദേശിക്കുകയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങൾ ഉൾപ്പെടെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സീനിയർ അധ്യാപകരടങ്ങുന്ന അഞ്ച് അംഗ കമ്മിറ്റിയെ വിസി നിയോഗിച്ചു. തെരെഞ്ഞെടുപ്പിലും വോട്ടെണ്ണലിലും വ്യാപകമായ സംഘര്‍ഷമാണ് ക്യാമ്പസില്‍ ഉണ്ടായത്. കള്ളവോട്ട് ആരോപണത്തില്‍ എസ്എഫ്ഐ-യുഡിഎസ് എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനടക്കം ഇരുപത് പേര്‍ക്ക് പരിക്കേറ്റിരുന്നു .പിന്നാലെ വോട്ടണ്ണല്‍ നിര്‍ത്തിവക്കുകയും ബാലറ്റുപേപ്പറുകള്‍ സ്ട്രോംഗ് റൂമിലേക്ക് മാറ്റുകയും ചെയ്യുകയാണ് ഉണ്ടായത്.



