'കേന്ദ്ര അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ മനുഷ്യചങ്ങല'; മുഖ്യമന്ത്രിക്ക് പറയാനുള്ളത്
കേന്ദ്ര നയങ്ങൾക്കെതിരായ അതിശക്തമായ പ്രതിഷേധം ഉയരേണ്ടത് അനിവാര്യമായിരിക്കുന്ന ഘട്ടമാണിതെന്ന് മുഖ്യമന്ത്രി
![CM Pinarayi Vijayn comments on DYFI human chain protest asd CM Pinarayi Vijayn comments on DYFI human chain protest asd](https://static-ai.asianetnews.com/images/01hmk7xcr4ywmhvrar2r7vfmbp/pinarayi_363x203xt.jpg)
തിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയോടെ പ്രതികരിച്ച് മുഖ്യമന്ത്രി. കേന്ദ്ര നയങ്ങൾക്കെതിരായ അതിശക്തമായ പ്രതിഷേധം ഉയരേണ്ടത് അനിവാര്യമായിരിക്കുന്ന ഘട്ടമാണിതെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇന്നു നടക്കുന്ന മനുഷ്യച്ചങ്ങലയിലൂടെ പ്രതിഷേധത്തിൻ്റേയും പ്രതിരോധത്തിൻ്റേയും ആവേശജനകമായ മാതൃകയാണ് ഡി വൈ എഫ് ഐ ഉയർത്തിയിരിക്കുന്നതെന്നും അതിൻ്റെ ഭാഗമാകാൻ ഓരോരുത്തരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പ്
കേന്ദ്ര അവഗണനയ്ക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരംവരെ ഡി വൈ എഫ് ഐയുടെ ആഭിമുഖ്യത്തിൽ ഇന്ന് മനുഷ്യച്ചങ്ങല തീർക്കുകയാണ്. റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്ര നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരായാണ് ഈ പ്രതിഷേധം സംഘടിക്കപ്പെടുന്നത്. കേന്ദ്രത്തിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി സാധാരണ ജനവിഭാഗങ്ങളുടെ ക്ഷേമമുയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കേരളത്തെ ഫെഡറൽ തത്വങ്ങളെയാകെ കാറ്റിൽപ്പറത്തി ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അതിശക്തമായ പ്രതിഷേധം ഈ നയങ്ങൾക്കെതിരെ ഉയരേണ്ടത് അനിവാര്യമായിരിക്കുന്ന ഘട്ടമാണിത്. ഇന്നു നടക്കുന്ന മനുഷ്യച്ചങ്ങലയിലൂടെ പ്രതിഷേധത്തിൻ്റേയും പ്രതിരോധത്തിൻ്റേയും ആവേശജനകമായ മാതൃകയാണ് ഡി വൈ എഫ് ഐ ഉയർത്തിയിരിക്കുന്നത്. അതിൻ്റെ ഭാഗമാകാൻ ഓരോരുത്തരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു. മനുഷ്യച്ചങ്ങലയ്ക്ക് അഭിവാദ്യങ്ങൾ!
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങള്‍ക്കെതിരെയും കാസർകോട് മുതൽ തിരുവനന്തപുരം വരെ ഡി വൈ എഫ് ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ലക്ഷക്കണക്കിന് ജനങ്ങളാണ് അണിനിരന്നച്. വൈകിട്ട് നാലരയ്‌ക്ക് ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന് ഡി വൈ എഫ് ഐ മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു. പ്രധാനകേന്ദ്രങ്ങളിൽ നടന്ന പൊതുസമ്മേളനങ്ങളിൽ നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് സംസ്ഥാനത്ത് ഉടനീളം മനുഷ്യച്ചങ്ങലയുടെ ഭാഗമായത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മറ്റിയംഗങ്ങളായ വിജയരാഘവൻ, എം എ ബേബി, തോമസ് ഐസക്, സംവിധായകൻ ആഷിഖ് അബു അടക്കം ചങ്ങലയുടെ ഭാഗമായി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും മകൾ വീണ വിജയനും തലസ്ഥാനത്ത് രാജ്ഭവന് മുന്നിൽ ചങ്ങലയിൽ കണ്ണിയായി.