പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസും; കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ബഹുജന മാർച്ച് പ്രഖ്യാപിച്ചു
ഈ മാസം 20 -ാം തീയതി രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ബഹുജന മാര്‍ച്ച് നടത്തുമെന്നാണ് കെ സുധാകരന്‍ അറിയിച്ചത്
![Congress announced mass march to all police stations in Kerala against Nava Kerala Sadas KSU police action asd Congress announced mass march to all police stations in Kerala against Nava Kerala Sadas KSU police action asd](https://static-ai.asianetnews.com/images/01hhsq6ns1tygznn5cgskbyws8/k-sudhakaran--1-_363x203xt.jpg)
തിരുവനന്തപുരം: നവകേരള സദസ്സിനെതിരെ കരിങ്കൊടി കാട്ടാനെത്തിയ കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലച്ചതച്ച മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെയും പൊലീസിന്‍റെയും നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനം. ഇതിന്‍റെ ഭാഗമായി കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് നടത്താൻ കെ പി സി സി തീരുമാനിച്ചു. ഈ മാസം 20 -ാം തീയതി രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ബഹുജന മാര്‍ച്ച് നടത്തുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍ അറിയിച്ചു.
കെ പി സി സി പ്രസിഡന്‍റിന്‍റെ അറിയിപ്പ്
മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പൊലീസും സി പി എം ഗുണ്ടകളും ചേര്‍ന്ന് കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സറ്റേഷനുകളിലേക്കും ഈ മാസം 20-ാം തീയതി രാവിലെ 11 മണിക്ക് ബഹുജന മാര്‍ച്ച് നടത്തും. കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, മഹിളാ കോണ്‍ഗ്രസ്, മറ്റു പോഷകസംഘടനകള്‍ എന്നിവയുടെ നേതാക്കളും പ്രവർത്തകരും ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കും. നവകേരള യാത്ര അക്രമയാത്രയാകുകയും ജനങ്ങള്‍ പൊറുതി മുട്ടുകയും ചെയ്ത സാഹചര്യത്തില്‍ അതിനെ ചെറുക്കാനുള്ള കോൺഗ്രസിന്റെ പോരാട്ടത്തിൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും പങ്കെടുക്കണമെന്നും കെ പി സി സി പ്രസിഡന്‍റ് അഭ്യര്‍ത്ഥിക്കുന്നു.
അതേസമയം നവ കേരള സദസ് ജനം തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് അതിന്റെ കലിപ്പ് തീര്‍ക്കാനാണ് മുഖ്യമന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥരും സി പി എം ക്രിമിനലുകളും വഴിയില്‍ കാണുന്നവരെയെല്ലാം തല്ലിച്ചതയ്ക്കുന്നതെന്നും സംഭവത്തെക്കുറിച്ച് സുധാകരൻ പ്രതികരിച്ചിരുന്നു. പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കളെയും കായികമായി തുടരെ ആക്രമിക്കുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയുന്ന പണിയാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഓര്‍ത്താല്‍ നല്ലതാണ്. മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് സി പി എം ക്രിമിനലുകളും പൊലീസും വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നത്. കയറൂരിവിട്ട ക്രിമിനലുകളായ അണികളെ നിലയ്ക്ക് നിര്‍ത്താന്‍ സി പി എം തയ്യാറായില്ലെങ്കില്‍ ശക്തമായി തന്നെ കോണ്‍ഗ്രസിനും തിരിച്ചടിക്കേണ്ടി വരുമെന്നും സി പി എം ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് പൊലീസ് കുടപിടിക്കുകയാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം