മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകമാന്‍റ് എല്ലാ കാര്യങ്ങളും നോക്കി ഒരു തീരുമാനം എടുക്കും എന്ന് തിരുവനന്തപുരം സെന്‍ട്രൽ നിയുക്ത എംഎൽഎ സി പി ജോൺ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകമാന്‍റ് എല്ലാ കാര്യങ്ങളും നോക്കി ഒരു തീരുമാനം എടുക്കും എന്ന് തിരുവനന്തപുരം സെന്‍ട്രൽ നിയുക്ത എംഎൽഎ സി പി ജോൺ. ഹൈക്കമാന്‍റ് തീരുമാനിക്കുന്നത് എന്തോ അത് ഞങ്ങളും പിന്തുണക്കുമെന്നും കേരളത്തിന്റെ ജനവികാരത്തിന് അനുസരിച്ചുള്ള തീരുമാനം ഹൈക്കമാന്‍റ് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്നിക്കിന്‍റേയും അജയ് മാക്കാന്‍റേയും സാന്നിധ്യത്തില്‍ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിന്താങ്ങി. അതേസമയം, തന്നെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വി ഡി സതീശന്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇക്കാര്യം രാവിലെ താജ് ഹോട്ടലിൽ എത്തി അദ്ദേഹം കേന്ദ്ര നിരീക്ഷകരെ അറിയിച്ചു. എംഎൽഎമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും സതീശന്‍ അറിയിച്ചു.



